ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം; കുട്ടികള്‍ പരാതിപ്പെട്ടാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ പരിഹാരം കാണണം


കോഴിക്കോട്: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികള്‍ പരാതിപ്പെട്ടാല്‍ പരിഹാരം ഉടൻ കാണണം. പരാതി ലഭിച്ച് രണ്ട് മണിക്കൂറിനകം പരിഹാരം കാണണമെന്നാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.

ഉച്ചഭാഷിണി അമിതമായി ഉപയോഗിക്കുന്നത് മൂലം ആരാധനാലയ പരിസരങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതും സംബന്ധിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് നിർദേശം.

കൊല്ലം പുനലൂർ ആരംപുന്ന ആയിരവല്ലി ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ നിന്നുള്ള ശബ്‌ദമലിനീകരണം മൂലം വിദ്യാർഥികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസിയായ കെ വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി.

[ad1]

എല്ലാ ആരാധനാലയങ്ങളിലും പ്രാര്‍ത്ഥനാ യോഗങ്ങളിലും ഉത്സവപറമ്പുകളിലും മതപരമായ ചടങ്ങുകളിലും ഉച്ചഭാഷിണികളും മൈക്രോഫോണുകളും വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് ശബ്ദമലിനീകരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണെന്ന് ഉറപ്പുവരുത്തണം.

[ad2]

കുട്ടികളുടേയും ജനങ്ങളുടേയും പരാതികളില്‍ പോലിസ് ഓഫിസര്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ ശബ്ദ തീവ്രത പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

[ad-attitude]

ഇവിടങ്ങളിൽ ഉച്ചഭാഷിണിയുടെ ഉപയോഗം ശബ്‌ദമലിനീകരണ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചാണെന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, മലിനീകരണ നിയന്ത്രണ ബോർഡ്‌ ചെയർമാൻ എന്നിവർ ഉത്തരവിറക്കണമെന്നും കമ്മിഷൻ നിർദേശം നൽകി.