വഴിനീളെ തിങ്ങിനിറഞ്ഞ് ആയിരക്കണക്കിന്‌ ആളുകള്‍, മുദ്രാവാക്യം വിളികള്‍; കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന് വിട നല്‍കി കൊയിലാണ്ടി


കൊയിലാണ്ടി: ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍…..ഉച്ചത്തില്‍ മുദ്രാവാക്യം വിളികള്‍……വഴിനീളെ തിങ്ങിനിറഞ്ഞ്‌ ആളുകള്‍….കൂത്തുപ്പറമ്പ് സമരനായകന്‍ സഖാവ് പുഷ്പന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കൊയിലാണ്ടി. യൂത്ത് സെന്ററില്‍ ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനുപേര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ച ശേഷമാണ് കോഴിക്കോട് നിന്നും വിലാപയാത്ര ആരംഭിച്ചത്. യാത്രയ്ക്കിടെ നിരവധി സ്ഥലങ്ങളില്‍ ആംബലുന്‍സ് നിര്‍ത്തിയിരുന്നു. ഇവിടങ്ങളിലൊക്കെ നൂറ് കണക്കിന് പേരാണ് പുഷ്പനെ അവസാനമായി കാണാന്‍ എത്തിയത്.

രാവിലെ 8മണിയോടെ കോഴിക്കോട് നിന്നും ആരംഭിച്ച വിലാപയാത്ര 8.40ഓടെയാണ് പൂക്കാട് എത്തിയത്. തുടര്‍ന്ന് 9മണിയോടെ കൊയിലാണ്ടിയിലേക്ക് പ്രവേശിച്ചു. ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. വിലാപയാത്ര കോഴിക്കോട് നിന്നും പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആളുകള്‍ ഇവിടങ്ങളില്‍ തടിച്ചു കൂടിയിരുന്നു. ഇവിടെ നിന്നും നന്തിയിലും തുടര്‍ന്ന് പയ്യോളി, വടകരയിലുമെത്തും. ശേഷം നാദാപുരം റോഡ്, മാഹി, പുന്നോല്‍ എന്നിവിടങ്ങളിലൂടെ തലശ്ശേരി ടൗണ്‍ഹാളിലെത്തും. ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മേനപ്രം രാമവിലാസം സ്‌ക്കൂളിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകിട്ടാണ് ചൊക്ലിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പന്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. മന്ത്രി എം.വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലായിരുന്നു സംഭവം. ഇതോടെ പുഷ്പന്റെ കഴുത്തിനു താഴെ ചലനശേഷി നഷ്ടപ്പെട്ടു. തുടര്‍ന്ന് മൂന്നു പതിറ്റാണ്ടായി കിടപ്പിലായിരുന്നു.

കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാം ക്ലാസ് വരെ മാത്രമായിരുന്നു ഔപചാരിക വിദ്യാഭ്യാസം. നാട്ടില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പുഷ്പന്‍, കുടുംബം പുലര്‍ത്താനായി ബെംഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലത്തിയപ്പോള്‍ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുകയാണ്. പുഷ്പനും അതിന്റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബര്‍25 വെളളിയാഴ്ച കൂത്തുപറമ്പില്‍ എംവി രാഘവനെ തടയാനുളള സമരത്തിന്റെ ഭാഗമാകുന്നത്. ഡി.വൈ.എഫ്.ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം. സി.പി.എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).