കണ്ണൂരില്‍ വിദ്യാർത്ഥിക്കെതിരായ പീഡനക്കേസില്‍ വഴിത്തിരിവ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, ദുരൂഹതകള്‍ നിറഞ്ഞ കേസിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തില്‍ പോലീസ്


കണ്ണൂര്‍: കണ്ണൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. മാധ്യമങ്ങളോടായി ആരോപണം നേരിട്ട് ഉന്നയിക്കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്സോ കേസിലെ പ്രതി.

രണ്ടുവര്‍ഷം മുന്‍പ് മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പോലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് എടുത്തിരുന്നു. ഈ കേസില്‍ ഇയാളുടെ ഭാര്യ തന്നെയാണ് പരാതിക്കാരി.

അതേസമയം, പീഡനം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പോലീസിനോട് പറയാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായില്ല. തനിക്കുപുറമെ, 11 പെണ്‍കുട്ടികളെക്കൂടി ആണ്‍കുട്ടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അത് വിശ്വസനീയമല്ലെന്നാണ് പോലീസിന്റെ നിഗമനം. സ്‌കൂള്‍ അധികൃതരും ഈ മൊഴികള്‍ വ്യാജമാണെന്ന് പറയുന്നു. കാരണം, വേറൊരു കുട്ടിയും പരാതിയുമായി വന്നിട്ടില്ല.

താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് ആണ്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചു. കഞ്ചാവ് തരുന്ന ആളുകളുടെ പേര് അറിയില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നുമാണ് പറയുന്നത്. ഈ ആണ്‍കുട്ടിക്ക് കഞ്ചാവ് നല്‍കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് തന്നതെന്നാണ് ആണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. കഞ്ചാവും ഹുക്കയും വലിക്കുന്ന ചിത്രം പെണ്‍കുട്ടി സ്വയം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കേരളത്തിന് പുറത്തായിരുന്ന പെണ്‍കുട്ടിയുടെ അമ്മ ബുധനാഴ്ച കണ്ണൂരിലെത്തി.

പീഡനത്തിനിരയായ മകളെ ദൃശ്യമാധ്യങ്ങള്‍ക്കു മുന്നില്‍ രക്ഷിതാവ് ഹാജരാക്കുന്നതും കുട്ടിയുടെ ചിത്രമെടുക്കുന്നതും നിയമവിരുദ്ധമാണ്. ദൃശ്യമാധ്യമങ്ങളെ വിളിച്ചുവരുത്തി അവരുടെ മുന്നില്‍ മകളെക്കൊണ്ട് മൊഴി നല്‍കിച്ചത് കുട്ടിയുടെ പിതാവാണ്. ദുരൂഹതകള്‍ ഏറെയുള്ള കേസിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

summary: in kannur the father of a 9th class student was arrested in pocso case