ഉത്തര്‍പ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍


കോഴിക്കോട്: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഇകറാര്‍ ആലം (18), അജാജ് (25) എന്നിവരും ഇവര്‍ക്ക് മുറിയെടുക്കാന്‍ സഹായിച്ച ബന്ധുവായ ഷക്കീല്‍ ഷാ(42), ഇര്‍ഷാദ് (23) എന്നിവരുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ട്രെയിന്‍ യാത്രക്കിടെ പ്രലോഭിപ്പിച്ച് കോഴിക്കോടെത്തിച്ച് മുറിയെടുത്ത് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

വാരാണസിയിലെ വീട്ടില്‍നിന്ന് ചെന്നൈയിലെ ബന്ധുവീട്ടിലേക്ക് യുവതി ട്രെയിനില്‍ പോകവെ ഉത്തരേന്ത്യക്കാരായ യുവാക്കള്‍ ഒപ്പംകൂടുകയായിരുന്നു. പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനമടക്കം നല്‍കിയതോടെ കുട്ടി ഇവര്‍ക്കൊപ്പം ട്രെയിനില്‍ പാലക്കാട്ടെത്തി.

തുടര്‍ന്ന് അവിടെനിന്ന് ബസില്‍ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. പാളയത്ത് പ്രതികളിലൊരാള്‍ക്ക് പരിചയമുള്ളയാളുടെ മുറിയിലെത്തിച്ചാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് യുവതിയെ വെള്ളിയാഴ്ച പകല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.

യുവതിയെ കണ്ട് സംശയം തോന്നിയ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്‌സോ ഉള്‍പ്പെടെ വകുപ്പുകളാണ് കസബ പൊലീസ് പ്രതികളില്‍ ചുമത്തിയത്.

summary: four peoples have been arrested in the case of rape of a 16-year-old girl from the state UP