മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകരുതേ! കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് കോഴിക്കോട് ചാലിയത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി


കോഴിക്കോട്: സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് പലയിടങ്ങളിലും വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. കോഴിക്കോട് ചാലിയത്തുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. ചാലിയത്തുനിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ ദൂരെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.

അപകടസമയത്ത് വള്ളത്തില്‍ ആറുപേരുണ്ടായിരുന്നു. അഞ്ചുപേരെ ഒരു വിദേശകപ്പല്‍ ആണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ചു. ഇവര്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മലയാളികളായ രണ്ട് പേരും ബംഗാള്‍ സ്വദേശികളുമാണ് കൊച്ചി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.

കടല്‍ പ്രക്ഷുബ്ധമാകുമെന്നും ഉയരത്തില്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞദിവസം കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവമുണ്ടായിരുന്നു.

ചാലിയത്തെ അപകടത്തിന് പുറമേ കൊല്ലം അഴീക്കലിലും ബോട്ട് മറിഞ്ഞ് അപകടമുണ്ടായി. അഴീക്കലില്‍ മറിഞ്ഞ ബോട്ടില്‍ 36പേരുണ്ടായിരുന്നു. ഇതില്‍ ഒരാളെ കാണാതാകുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പറയകടവ് സ്വദേശി ബിച്ചുവിനെയാണ് കാണാതായത്. ശ്രീമുത്തപ്പനെന്ന ബോട്ടാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്.

ആലപ്പുഴയിലും കടലില്‍ വള്ളം മുങ്ങി. തൊഴിലാളികളെ എല്ലാം രക്ഷപ്പെടുത്തി. വലിയഴീക്കല്‍ തുറമുഖത്തിന് സമീപം ആണ് അപകടം. തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു. മുന്നറിയിപ്പ് അവഗണിച്ചാണ് തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയത്.