കൊയിലാണ്ടിയിൽ ശക്തമായ കടൽക്ഷോഭം; ഫൈബർ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി


കൊയിലാണ്ടി: ഫൈബർ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ശക്തമായ കടൽക്ഷോഭത്തെ തുടർന്നാണ് കൊയിലാണ്ടി ഹാർബറിലെ പുറംകടലിൽ ഫൈബർ തോണി മറിഞ്ഞത്.

അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. പരപ്പിൽ മൊയ്തീൻ കുട്ടി (69), കാരക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (45), പയ്യോളി സ്വദേശി മുസ്തഫ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് ഹാർബറിലേക്ക് വരുമ്പോഴായിരുന്നു അപകടം. റൂബിയാൻ എന്ന ഫൈബർ തോണിയാണ്  മറിഞ്ഞത്. കടലിലേക്ക് തെറിച്ചുവീണ മത്സ്യത്തൊഴിലാളികളെ മറ്റൊരു തോണിയിലെ തൊഴിലാളികളാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

ഫൈബർ തോണി പാടെ തകർന്നു. അപകടത്തിൽ എഞ്ചിനും തകരാറ് പറ്റി. മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന വലയും തോണിയിലെ മത്സ്യവും നശിച്ചു. വിവരമറിഞ്ഞ് കോസ്റ്റ് ഗാർഡ് സ്ഥലത്തേക്ക് കുതിച്ചെത്തി.

തകർന്ന തോണിയും മറ്റ് സാധനങ്ങളും മത്സ്യത്തൊഴിലാളികളും കോസ്റ്റ്ഗാർഡും ചേർന്ന് ഹാർബറിലേക്ക് മാറ്റി. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.


ചിത്രം: തകർന്ന തോണി ഹാർബറിൽ എത്തിച്ചപ്പോൾ.