”രമ ചീച്ചര്‍ പോവാണ് ” 24 വര്‍ഷത്തെ സേവനത്തിനുശേഷം അംഗനവാടിയോട് യാത്രപറഞ്ഞ് പുളിയഞ്ചേരിയിലെ രമ ടീച്ചര്‍; യാത്രയയപ്പ് നല്‍കി പ്രദേശവാസികളും വിദ്യാര്‍ഥികളും


മുചുകുന്ന്: 24 വര്‍ഷമായി പുളിയഞ്ചേരി കോവിലേരി രമയുടെ ജീവിതത്തിന്റെ വലിയൊരു സമയം കുഞ്ഞുകുട്ടികള്‍ക്കൊപ്പമാണ്. മുചുകുന്ന് റോഡ് ചെമ്പരമുക്ക് അംഗനവാടിയിലെ ഹെല്‍പ്പറാണ് രമ. പുളിയഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി കുട്ടികള്‍ക്ക് ബാല്യകാലത്ത് ഭക്ഷണം നല്‍കിയതും പരിചരിച്ചതുമെല്ലാം രമയാണ്. അന്നത്തെ കുഞ്ഞുകുട്ടികള്‍ ഇന്ന് വളര്‍ന്നുവലുതായെങ്കിലും ആ പഴയ സ്‌നേഹം ഇപ്പോഴും അനുഭവിച്ചറിയാറുണ്ടെന്ന് രമ പറയുന്നു.

”കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നത് ശീലമായതുകൊണ്ടുതന്നെ ഇനി അവരില്ലാതെ മുന്നോട്ടുപോകണമെന്നത് വിഷമകരമാണ്. ചീച്ചറ് പോവാണോ എന്നൊക്കെ ചിലര്‍ ചോദിക്കുന്നുണ്ട്. ആ ചോദ്യം കേള്‍ക്കുമ്പോള്‍ സങ്കടം വരും” രമ പറയുന്നു.

നീണ്ടകാലത്തെ സേവനത്തിനുശേഷം ജോലിയില്‍ നിന്ന് വിരമിക്കുന്ന രമയ്ക്ക് നാടും കുട്ടികളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു. അംഗനവാടിയിലെ അധ്യാപികയായ ബിന്ദു ടീച്ചര്‍ സ്വാഗതം പറഞ്ഞു.

തങ്കരാജ് മേക്കനാരി, ബാലകൃഷ്ണന്‍ ചെറുവൊടി, അശോക് കുമാര്‍ കുന്നോത്ത്, കെ.ടി.കെ. ഗംഗാധരക്കുറുപ്പ്, രമേശന്‍ രണിതാലയം, കെ.വി.ഗിരീഷ് മണിക്കൂട്ടില്‍, റെജീഷ്.കെ.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.