പൂജയ്ക്കായി വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മലപ്പുറം എടവണ്ണയില്‍ വ്യാജ പൂജാരി അറസ്റ്റില്‍


മലപ്പുറം: പൂജ നടത്താനെന്ന പേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജുവിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബത്തിലെ അനിഷ്ട സംഭവങ്ങളും ദുര്‍മരണങ്ങളും തടയാനായി പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട്ടിലെത്തിയത്. തുടര്‍ന്നാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മെയ് 29 നാണ് സംഭവം.

പെണ്‍കുട്ടിയോടും അമ്മയോടും ഷിജു അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവം പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എടവണ്ണ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എടക്കര ബാര്‍ബര്‍മുക്ക് പുല്ലഞ്ചേരി സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി എടവണ്ണ കുന്നുമ്മലില്‍ സ്റ്റീല്‍വര്‍ക്ക് ചെയ്തുവരികയാണ്.

ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ ഈ സ്ത്രീയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതും വീട്ടിലെത്തിച്ച പൂജയുടെ പേരില്‍ പീഡനശ്രമം നടത്തിയതും എന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.