ചീരയും പാവലും തക്കാളിയും പിന്നെ കഞ്ചാവും, എക്‌സൈസിനെ കണ്ട് പ്രതി ഓടി; കണ്ണൂരില്‍ അടുക്കള തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍


കണ്ണൂര്‍: കണ്ണൂര്‍ കൈതേരി കപ്പണയില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്.

അടുക്കളത്തോട്ടത്തില്‍ പാവലും തക്കാളി ചെടികളുടെയും സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത് എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പ്രതി പി.വി. സിജിഷ് ഓടി രക്ഷപ്പെട്ടു. നേരത്തെയും ഇയാള്‍ കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്.

പിണറായി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സുബിന്‍ രാജും സംഘവും കൈതേരി കപ്പണ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇന്ന് രാവിലെയോടെയാണ് പരിശോധന നടന്നത്.

അടുക്കളത്തോട്ടത്തില്‍ 84, 65, 51 സെന്റീമീറ്ററുകള്‍ വീതം നീളമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഒറ്റനോട്ടത്തില്‍ കഞ്ചാവ് ചെടി മനസിലാവാതിരിക്കാനാണ് പ്രതി അടുക്കളത്തോട്ടത്തിലെ പച്ചക്കറി കൃഷിക്കിടയില്‍ നട്ടുവളര്‍ത്തിയത്.