സ്വകാര്യ റിസോർട്ടിൽ റൂമെടുത്ത് ആഘോഷം,ഒപ്പം ലഹരിയും; വടകര സ്വദേശികളായ യുവാക്കൾ പിടിയിൽ


വടകര: റിസോർട്ടിൽ റൂമെടുത്ത് ലഹരിയുപയോഗിച്ചുള്ള പാർട്ടി, കയ്യോടെ പിടികൂടി പോലീസ്. വടകര സ്വദേശികളായ ഒൻപതു പേരാണ് ലഹരിയുമായി പിടിയിലായത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.

വടകര കോട്ടപ്പള്ളി സ്വദേശികളായ വള്ളിയാട് പയിങ്ങാട്ട് വീട്ടില്‍ ബിവിന്‍ (32), വള്ളിയാട് കിഴക്കേച്ചാലില്‍ ഹൗസ് നിധീഷ് (27), വള്ളിയാട് മാളികത്താഴെ വീട്ടില്‍ മിഥുന്‍ (29), പുത്തന്‍കോയിലോത്ത് വിഷ്ണു (27), അക്ഷയ് (24), വാനക്കണ്ടിപ്പൊയില്‍ വീട്ടില്‍ വിഷ്ണു (26), വരവുകണ്ടിയില്‍ വീട്ടില്‍ സംഗീത് (29), വള്ളിയാട് ജിതിന്‍ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്.

വടകരയിൽ നിന്ന് വയനാട്ടിലേക്ക് പാർട്ടി ആഘോഷങ്ങൾക്കായി പോയതായിരുന്നു ഇവർ. പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ ഇവർ ആഘോഷങ്ങൾക്കിടയിൽ ലഹരി ഉപയോഗിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവാക്കളില്‍ നിന്ന് 2.42 ഗ്രാം ഹാഷിഷ് ഓയിലടക്കം പിടികൂടുകയായിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തുകയായിരുന്നുവെന്നാണ് വിവരം. സംഘം വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇവര്‍ക്കെതിരെ എന്‍ ഡി പി എസ് നിയമപ്രകാരം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് ലഹരി പിടിച്ചെടുത്തത്. എസ്പിഒ അബ്ദുല്‍ നാസര്‍, സിപിഒമാരായ പ്രജീഷ്, പ്രവീണ്‍, വിജിത മോള്‍ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.