ഹൈബ്രിഡ് കഞ്ചാവുമായായി സംവിധായകർ പിടിയിലായ സംഭവം; ഛായാഗ്രഹകന്‍ സമീര്‍ താഹിറിനെ ചോദ്യം ചെയ്യും
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും സുഹൃത്തും പിടിയിലായ സംഭവത്തിൽ ഛായാഗ്രഹകന്‍ സമീര്‍ താഹിറിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി എക്‌സൈസ്. സമീറിന്റെ ഫ്‌ളാറ്റില്‍ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സമീറിനെ ഉടന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കും.
ഇന്ന് പുലർച്ചെയാണ് സമീർ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നും ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
സംഭവത്തില്‍ സംവിധായകര്‍ക്കെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ നടപടിയെടുക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് പ്രസിഡൻ്റ് സിബി മലയിൽ നിർദേശം നൽകി. കേസ് ഗൗരവമായി കാണുന്നുവെന്നും നടപടി സ്വീകരിക്കുന്നതിൽ വലിപ്പച്ചെറുപ്പമില്ല എന്നുമാണ് ഫെഫ്ക നിലപാട്. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചിട്ടുണ്ട്.
Description: Directors caught with hybrid cannabis; Cinematographer Sameer Tahir to be questioned