”കോവിഡ് മനുഷ്യനിര്‍മ്മിതം, ആദ്യം ദിനം മുതലേ ചൈനയ്ക്ക് ഇക്കാര്യം അറിയാമായിരുന്നു, ആ കാഴ്ച എന്ന ഭയപ്പെടുത്തി”; വെളിപ്പെടുത്തലുമായി വുഹാന്‍ ലാബിലെ ശാസ്ത്രജ്ഞന്റെ പുസ്തകം


ന്യുഡല്‍ഹി: കോവിഡ് മനുഷ്യനിര്‍മ്മിത വൈറസ് ആയിരുന്നോ എന്ന ലോകത്തിന്റെ സംശയം ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി ചൈനയിലെ വുഹാന്‍ ലാബിലെ ശാസ്ത്രജ്ഞന്റെ പുതിയ പുസ്തകം. വുഹാന്‍ ലാബില്‍ റിസേര്‍ച്ച് ചെയ്തിരുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ഹഫാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കോവിഡ് മനുഷ്യനിര്‍മ്മിത വൈറസാണെന്നും വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ചോര്‍ന്നതാണെന്നുമാണ് അദ്ദേഹം പറയുന്നത്.

സാംക്രമിക രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ദ ട്രൂത്ത് എബട്ട് വുഹാന്‍’ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് പറയുന്നത്. വുഹാന്‍ ലാബില്‍ മതിയായ സുരക്ഷയൊരുക്കാതെ ചൈന നടത്തിയ പരീക്ഷണങ്ങളാണ് കോവിഡ് വൈറസ് അബദ്ധത്തില്‍ പുറത്തുപോകാനിടയാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്.

ഇക്കാര്യം ചൈനയ്ക്ക് അറിയാമായിന്നെന്നും ചൈനയ്ക്ക് ജൈവായുധ സാങ്കേതിക വിദ്യ കൈമാറുന്നത് കണ്ട താന്‍ ഭയന്നുപോയി എന്നും അദ്ദേഹം പറഞ്ഞു. ‘ ആദ്യദിനം മുതല്‍ ഇക്കാര്യം ചൈനയ്ക്ക് അറിയാമായിരുന്നു. അപകടകരമായ ബയോടെക്‌നോളജി ചൈനയ്ക്ക് കൈമാറിയതില്‍ യു.എസ് ഭരണകൂടവും കുറ്റക്കാരാണ്. അവിടെ കണ്ട കാര്യങ്ങള്‍ എന്നെ ഭയപ്പെടുത്തി.’ ദ സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആന്‍ഡ്രൂ ഹഫ് പറഞ്ഞു. പകര്‍ച്ചവ്യാധി രോഗങ്ങളെ കുറിച്ച് പഠിക്കുന്ന ന്യുയോര്‍ക്ക് ആസ്ഥാനമായ ഇക്കോഹെല്‍ത്ത് അലയന്‍സ് എന്ന സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റാണ് ആന്‍ഡ്രൂ ഹഫ്.

കോവിഡിന്റെ തുടക്കത്തില്‍ വുഹാന്‍ ലാബിനെതിരെ ആരോപണങ്ങള്‍ ശക്തമായിരുന്നു. ഇതിനെ ചൈനീസ് സര്‍ക്കാരും ലാബ് ജീവനക്കാരും ശക്തമായി പ്രതിരോധിച്ചിരുന്നു.

വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്ന വൈറസാണ് കോവിഡ് എന്ന് രണ്ട് വര്‍ഷം മുന്‍പ് ന്യൂയോര്‍ക്ക് പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു.