അപേക്ഷ ഫീസ് വാങ്ങി ഇന്റർവ്യൂ നടത്തി, റാങ്ക് ലിസ്റ്റും തയ്യാറാക്കി, എന്നാൽ നിയമനം പിൻവാതിലിലൂടെ ബന്ധുക്കൾക്ക്; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ചട്ടം ലംഘിച്ച് സ്ഥിര നിയമനം നടത്തിയതിനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ


കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ചട്ടം ലംഘിച്ച് സ്ഥിര നിയമനം നടത്തിയതിനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ ആനക്കുളം മേഖല കമ്മിറ്റി. ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരുമായ താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാനാണ് നീക്കം നടക്കുന്നതിനെതിരെയാണ് പരാതി. ഓഗസ്റ്റ് 15ന് ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിലെ രണ്ടാം നമ്പർ അജണ്ടയിലാണ് ആറ് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉൾപ്പെടുത്തിയിരിക്കുന്നത്,


ഇത് സംബന്ധിച്ച് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളിക്ക് പരാതി നൽകി. അൻപത് രൂപ നൽകി മുന്നൂറോളം പേരാണ് അപേക്ഷ നൽകിയത്. ഇതിൽ ഇന്റർവ്യൂ നടത്തി, റാങ്ക് ലിസ്റ്റും തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമനം നീട്ടികൊണ്ടുപോവുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാന്റെ സഹോദരന്റെ മകൻ ഉൾപ്പെടെ ആറ് താൽക്കാലിക ജീവനക്കാരെയാണ് ഇപ്പോൾ സ്ഥിരമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ ഇപ്പോഴുള്ള 13 താൽക്കാലിക ജീവനക്കാരിൽ സീനിയോറിറ്റിയിലെ മുൻഗണന പോലും മറികടന്നാണ് ഈ നീക്കം.

ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നു ഡി.വൈ എഫ്.ഐ അംഗങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. അപേക്ഷ നൽകി കാത്തിരിക്കുന്ന യുവാക്കളോടുള്ള കടുത്ത അനീതിയാണിതെന്നും പിൻവാതിൽ നിയമനം റദ്ദ് ചെയ്ത നിയമനം സുതാര്യമാക്കണമെന്നും മേഖലാ പ്രസിഡണ്ട് സജിൽ കുമാർ, സെക്രട്ടറി ജിജു കെ.പി, അക്ഷയ് കെകെ, അരുണലാൽ വി.പി, നന്ദകുമാർ എന്നിവർ കൂട്ടിച്ചേർത്തു.

2019 ൽ രണ്ട് ദിവസങ്ങളിലായി ക്ഷേത്രത്തിൽ വച്ചാണ് പ്രസ്തുത ഒഴിവുകൾക്കായുള്ള അഭിമുഖം നടത്തിയത്.

summary: complaint against the permanent appointment in Kollam Pisharikav temple in violation of the rules