മൂന്ന് മാസമായിട്ടും പ്രശ്നം പരിഹരിച്ചില്ല; ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചത് വീട്ടിലേക്കുളള വഴി മതില്‍ കെട്ടി അടച്ചത് കാരണം


പേരാമ്പ്ര: ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ അമ്മയും മകളും മണ്ണെണ്ണയോഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണം വീട്ടിലേക്കുളള വഴി മതില്‍ കെട്ടി അടച്ചത് തുറന്ന് കിട്ടാത്തതിനെ തുടർന്ന്. മുതുകാട് പൊയ്കയില്‍ മേരി (70), മകള്‍ ജെസി (47) എന്നിവരാണ് മണ്ണണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്ന ഇരുവരെയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

ഇവരുടെ ഉടമസ്ഥതയുള്ള സ്ഥലം താലൂക്ക് സര്‍വ്വേയര്‍ എത്തി അളന്ന് അയല്‍വാസിയോട് മതില്‍ കെട്ടാന്‍ നിര്‍ദ്ദേശിച്ചതായി പറയുന്നു. അയൽവാസി മതിൽകെട്ടിയതോടെ ഇവരുടെ വീട്ടിലേക്കുള്ള വഴി അടഞ്ഞു. തുടർന്ന് റവന്യൂ വില്ലജ് അധികൃതര്‍ക്ക് ഇവർ പരാതി നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അയൽവാസിയുമായി ഉള്ള വഴിത്തർക്കം പരിഹരിക്കാൻ റവന്യൂ അധികൃതർ ഇടപെടുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു.

വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച് അയൽവാസി മതിൽ കെട്ടിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ചക്കിട്ടപാറ വില്ലേജ് ഓഫീസിലെത്തിയതാണ് മേരിയും ജെസ്സിയും. ഉച്ചവരെ ഓഫീസിന് പുറത്ത് കുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. കൊയിലാണ്ടി തഹസില്‍ദാര്‍ പ്രശ്‌നപരിഹാരത്തിനായി 24 മണിക്കൂര്‍ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായിട്ടും പരിഹരിക്കാന്‍ കഴിയാത്ത അധികൃതര്‍ക്ക് ഇനി സമയം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവർ. പ്രശ്ന പരിഹാരത്തിനായി വില്ലേജ് അധീകൃതരുമായി പോലീസ് സംസാരിക്കുന്നതിനിടയിലാണ് രണ്ട് മണിയോടെ ഇരുവരും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. സമീപത്തുണ്ടായിരുന്ന പൊലീസ് ഉടൻ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി.

സംഭവത്തെ തുടർന്ന് പൊലീസ് തഹസിൽദാറുമായി നടത്തിയ ചർച്ചയിൽ വഴി കെട്ടിയടച്ച് മതിൽ കെട്ടിയോ എന്ന് പരിശോധിക്കാൻ തീരുമാനമായി. ഇതിനായി സർവെയർ സ്ഥലത്തെത്തിയിട്ടുണ്ട്. പരാതിയിൽ പറയുന്ന പ്രകാരം കയ്യേറ്റമുണ്ടായോ എന്ന് അളന്ന് തിട്ടപ്പെടുത്തുമെന്ന് തഹസിൽദാർ വ്യക്തമാക്കി.