പിഷാരികാവില്‍ കാണിക്കപ്പണം മോഷ്ടിച്ചെന്ന പരാതിയില്‍ ജീവനക്കാരിയ്‌ക്കെതിരെ പൊലീസ് കേസ്; കേസെടുത്തത് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്റെ പരാതിയില്‍


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം തുറന്നെണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചെന്ന പരാതിയില്‍ ജീവനക്കാരിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മോഷണക്കുറ്റത്തിന് ഐ.പി.സി 381ാം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ട്രസ്റ്റി ബോര്‍ഡിന്റെ തീരുമാന പ്രകാരം ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍നായര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

2021 മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാര്‍ച്ച് 18ന് ക്ഷേത്രഭണ്ഡാരം തുറന്നെണ്ണിയിരുന്നു. പണം എണ്ണുന്ന സമയത്ത് ജീവനക്കാരി പണം മോഷ്ടിച്ചെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ മൂന്ന് ജീവനക്കാരികള്‍ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ജീവനക്കാരിയെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്‌തെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് എക്‌സിക്യുട്ടീവ് ഓഫീസര്‍ പൊലീസില്‍ പരാതിപ്പെടുകയോ ജീവനക്കാരിയ്‌ക്കെതിരെ ഇതുവരെ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തതിനു പിന്നാലെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ ഭാഗമായ കമ്മീഷന്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണവും ജീവനക്കാരിയ്‌ക്കെതിരായ ആരോപണം ശരിവെക്കുന്നതായിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ന്മേല്‍ മേല്‍നടപടികളെടുക്കാതെ എക്‌സിക്യുട്ടീവ് ഓഫീസര്‍ അന്വേഷണത്തിനായി ഒരു അഭിഭാഷക കമ്മീഷനെ നിയമിക്കുകയാണുണ്ടായത്. കമ്മീഷന്റെ അന്വേഷണം പ്രഹസനമാണെന്നും ജീവനക്കാരിയെ സംരക്ഷിക്കാനാണെന്നുമുള്ള ആക്ഷേപങ്ങള്‍ ശക്തമായിരുന്നു. ഇതിനിടയിലാണ് അടുത്തിടെ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയത്.

മെയ് 20ന് നടന്ന ടസ്റ്റി ബോര്‍ഡ് യോഗത്തില്‍ അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് ബോര്‍ഡിനു മുമ്പാകെ വെയ്ക്കുകയും ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ ഹാജരായ ബോര്‍ഡ് അംഗങ്ങളില്‍ ഒരാള്‍ ഒഴികെ എല്ലാവരും റിപ്പോര്‍ട്ട് തള്ളുകയും ജീവനക്കാരിയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇതുസംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കാതെ യോഗം പിരിയുകയായിരുന്നു. പിന്നീട് വീണ്ടും യോഗം ചേര്‍ന്നാണ് റിപ്പോര്‍ട്ട് തള്ളിയതായി ബോര്‍ഡ് അറിയിച്ചത്.

അതിനിടെ, അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് ട്രസ്റ്റി ബോര്‍ഡിനു മുമ്പാകെ വെയ്ക്കുന്നതിനു മുമ്പ് ആരോപണ വിധേയായ ജീവനക്കാരിയ്ക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞദിവസം പിഷാരികാവിലെ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ഷാജിയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കിരുന്നു.