കൂരാച്ചുണ്ടിൽ ഉൾപ്പെടെ ജില്ലയിൽ പത്തിടങ്ങളിൽ ക്യാമ്പ് ആരംഭിച്ചു; ദുരിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കുന്നു; കൊയിലാണ്ടിയിലുൾപ്പെടെ കണ്ട്രോൾ റൂമുകളും തുറന്നു; അപകടമെത്തിയാൽ ഉടൻ വിളിക്കാം; വിവരങ്ങളറിയാം


കൊയിലാണ്ടി: ജില്ലയിൽ വിവിധയിടങ്ങളിൽ നാശ നഷ്ടം വിതച്ച് തുള്ളിക്കൊരു കുടം മഴ. ജില്ലയിൽ വിവിധ താലൂക്കുകളിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഇതുവരെ 128 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി എത്തിയത്. മുപ്പതോളം കുടുംബാംഗങ്ങളാണ് ബന്ധുവീടുകളിലേക്ക് മാറി താമസിപ്പിച്ചത്. അപകട സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കും.

കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെട്ട കൂരാച്ചുണ്ടിൽ രണ്ട് ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. കരിയാത്തുംപാറയിലെ സെൻറ് ജോസഫ് എൽ പി സ്കൂളിൽ 15 കുടുംബങ്ങളിൽ നിന്നായി 32 പേരെയാണ് ഇതുവരെ മാറ്റി പാർപ്പിച്ചത്. കക്കയത്തെ കെ.എച്ച്.ഇ.പി.ജി.എൽ.പി സ്കൂളിലും ക്യാമ്പ് തുറന്നു. മുൻകരുതലിന്റെ ഭാഗമായാണ് ക്യാമ്പുകൾ തുറന്നതെന്ന് കൊയിലാണ്ടി തഹസിൽദാർ സി.പി മണി പറഞ്ഞു.

കോഴിക്കോട് താലൂക്കിലെ കൊടിയത്തൂരിൽ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. അഞ്ച് കുടുംബങ്ങളെ ക്യാമ്പിലേക്കും ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്കും മാറ്റുകയുണ്ടായി. അപകട സാധ്യത കൂടുതലുള്ള പാറത്തോട് ഇളമ്പിലാശ്ശേരി കോളനിയിൽ നിന്നും കുടുംബങ്ങളെ മാറ്റി. മൈസൂർമല അംഗനവാടിയിലും ക്യാമ്പ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കനത്തമഴ മൂലം ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് വടകരയിലും ക്യാമ്പുകൾ തുറക്കുകയുണ്ടായി. താലൂക്കിലെ വിലങ്ങാട് പ്രദേശത്താണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. കുട്ടല്ലൂർ സേവ കേന്ദ്രം, സെന്റ് ജോര്‍ജ് പാരിഷ് ഹാൾ, പാലൂർ ഗവ എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മറ്റ് പ്രദേശങ്ങളിലെ ആളുകളെ ക്യാമ്പിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ആവശ്യമെങ്കിൽ മാറി താമസിക്കാൻ ആളുകൾ വിമുഖതകാണിക്കരുതെന്നും വടകര തഹസിൽദാർ കെ. കെ പ്രസിൽ പറഞ്ഞു.

വളയം വില്ലേജിലെ ചിറ്റാരി ഭാഗത്ത് മണ്ണിടിഞ്ഞ് സിനിഷ തെങ്ങളമുറ്റത്ത്, ഒ പി കുഞ്ഞിക്കണ്ണൻ എന്നിവരുടെ വീടുകൾക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ഈ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ചെക്യാട് വില്ലേജിൽ കണ്ടി വാതുക്കലിൽ ആറ് കുടുംബങ്ങളിലെ 21 പേരെ കണ്ടിവാതുക്കൽ അംഗൻവാടി ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ഒരു കുടുംബത്തിലെ നാലു പേർ ബന്ധുവീടിലേക്കും താമസം മാറിയിട്ടുണ്ട്.

തിനൂർ വില്ലേജിലെ വായാട് പ്രദേശത്തെ വായാട് കോളനിയിലുള്ള നാല് കുടുംബങ്ങളിലെ 22 പേരെ വായാടുള്ള സാംസ്‌കാരിക നിലയത്തിലേക്ക്
മാറ്റി പാർപ്പിച്ചു. സ്റ്റെല്ല മേരിസ് സ്കൂളിലുള്ള ക്യാമ്പിലേക്ക് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. വളയം വില്ലേജിലെ ആയോട് മലയിലുള്ള ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ആറ് കുടുംബങ്ങളെയും ചിറ്റാരി ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.

കായക്കൊടി വില്ലേജിലെ ദുരന്ത ബാധിത മേഖലയായ പാലോളി, മുത്താച്ചി കോട്ട എന്നീ സ്ഥലങ്ങളിലെ മുഴുവൻ കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. വാണിമേൽ വില്ലേജിലെ ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി ഉള്ള പ്രദേശമായ ചിറ്റാരി മേഖലയിലുള്ള 23 വീടുകളിലെ കുടുംബാംഗങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. നിലവിലെ സാഹചര്യത്തിൽ പ്രദേശത്ത് മഴ ശക്തമായിട്ടില്ല.

ജില്ലയിൽ രണ്ടുദിവസം റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ ജില്ലഭരണകൂടം നിർദ്ദേശിച്ചു

നിങ്ങളുടെ പ്രദേശത്ത് ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ ഇടനെ തന്നെ വിളിച്ചറിയിക്കുക. ജില്ലയിൽ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. ബന്ധപ്പെടാനുള്ള നമ്പറുകൾ: കൊയിലാണ്ടി- 0496 -2620235, കോഴിക്കോട് -0495 -2372966, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ – 1077.