പ്രകൃതി ഭം​ഗി ആസ്വദിച്ച് പുഴയിലൂടെ ഒരു യാത്ര; കൊയിലാണ്ടി അകലാപ്പുഴയിലെ ബോട്ട് യാത്രയ്ക്ക് സ്വീകാര്യതയേറുന്നു


കൊയിലാണ്ടി: പ്രകൃതി ഭം​ഗി ആസ്വദിച്ച് പുഴയിലൂടെ ഒരു യാത്ര നടത്താൻ ആ​ഗ്രഹിക്കുന്ന കോഴിക്കോട്ടുകാർ അകലാപ്പുഴയിലേക്ക് കൂട്ടത്തോടെയെത്തുന്നു. അവധിക്കാലം ആസ്വദിക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും പറ്റുന്നതാക്കാൻ പലരും ഇപ്പോൾ തെരഞ്ഞെടുക്കുന്നത് അകലാപ്പുഴയിലെ ബോട്ട് യാത്രയാണ്. പുറക്കാട് ഗോവിന്ദൻ കെട്ട്, നടക്കൽ എന്നിവിടങ്ങളിൽ നിന്നുമായി ആരംഭിക്കുന്ന യാത്ര നെല്യാടിക്കടവ്, നടേരിക്കടവ്, മുത്താമ്പിപ്പാലം വരെ നീളും. ഈ യാത്രയിൽ ഏറ്റവും സുന്ദരം അകലാപ്പുഴയുടെ നടക്കുള്ള ചെറുതുരുത്തുകളാണ്.

ജില്ലയ്ക്ക് പുറത്തുനിന്നു വരെ ധാരാളംപേർ ഉല്ലാസ ബോട്ടിൽ യാത്ര ചെയ്യാൻ ഇവിടെയെത്തുന്നുണ്ട്.സൂര്യന്റെ ചൂടിന് അല്പം ശമനമുണ്ടാകുമെന്നതിനാൽ സായാഹ്നങ്ങളിലാണ് ഇവിടെ തിരക്ക് കൂടുതൽ. ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് താരതമ്യേന കൂടുതലാണ്. റസിഡൻറ്സ് അസോസിയേഷനുകൾ, പൂർവവിദ്യാർഥി കൂട്ടായ്മകൾ, കുടുംബശ്രീ കൂട്ടായ്മ, സ്വയം സഹായസംഘം, സാസ്കാരിക സംഘടനകൾ എന്നിവരൊക്കെ ഒരു ദിനം ആഘോഷപൂർണമാക്കാൻ അകലാപ്പുഴയിലേക്കാണ് വരുന്നത്.

ചെറുതും വലുതുമായ 25-ലേറെ ബോട്ടുകൾ  ഇവിടെയുണ്ട്. പതിനഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ചെറു ശിക്കാര ബോട്ടു മുതൽ നൂറുപേർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന രണ്ടു നിലകളുള്ള ഹൗസ് ബോട്ടുകൾ വരെയുണ്ട്. ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം ആനക്കുളത്ത് നിന്ന് മുചുകുന്ന് റോഡ് വഴിയും, തിക്കോടി പഞ്ചായത്ത് സ്റ്റോപ്പിൽ നിന്ന് പുറക്കാട് റോഡുവഴിയും, നന്തിയിൽ നിന്ന് പുറക്കാട് റോഡു വഴിയും അകലാപ്പുഴയിലെത്താം. നെല്യാടിപ്പുഴയോരത്തും ബോട്ടിങ് സൗകര്യമുണ്ട്.

പെഡൽബോട്ടിൽ ഒരാൾക്ക് 50 രൂപയാണ്. ശിക്കാര ബോട്ടിന് മിനിമം ചാർജ് 1500 രൂപയാണ്. ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ചാർജിൽ മാറ്റമുണ്ടാകും. സഞ്ചാരികൾ പറയുന്നതിനനുസരിച്ച് ഭക്ഷണവും ബോട്ട് യാത്രയിൽ നൽകുന്നുണ്ട്. ലൈഫ് ജാക്കറ്റ്, തുടങ്ങി മറ്റു സുരക്ഷാ ഉപകരണങ്ങൾ, ബിൽജ് അലാറാം, ബിൽജ് പമ്പ്, തുടങ്ങി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് അകലാപ്പുഴയിൽ ബോട്ടുകൾ സർവ്വീസ് നടത്തുന്നതെന്ന് ബോട്ട് ഉടമകൾ പറയുന്നു. ഹോട്ടലുകൾ, ഓഡിറ്റോറിയം, ഹോംസ്റ്റേ, പാർക്ക്, എടിഎം എന്നീ സൗകര്യങ്ങളോടുകൂടി ഇവിടെ യാഥാർത്ഥ്യമായാൽ വടക്കൻ മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി അകലാപ്പുഴ മാറും.