അഴികയറാനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസവും; അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രത്തിലെ അഴിമുറിത്തിറയുടെ തിളക്കമേറിയ അവസാനഭാഗം കാണാം- വീഡിയോ


കൊയിലാണ്ടി: അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രത്തില്‍ കെട്ടിയാടുന്ന അഴിമുറിത്തിറയ്ക്ക് പെരുമയേറെയാണ്. അഴിമുറിത്തിറയുടെ ഏറ്റവും തിളക്കമേറിയ കാഴ്ചകളാണ് അവസാന ഭാഗത്തേക്ക്. പത്താംപ്രാവശ്യം അഴികയറാന്‍ എത്തുന്ന തെറ്റത്തെ തടഞ്ഞ് അവകാശികള്‍ അഴിമുറിച്ചുമാറ്റി കയറ്റം തടയും. അഴി കയറാനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസവും രസകരമായ കാഴ്ചയാണ്. ആശാരികളും അവകാശികളും ചേര്‍ന്ന് ദേവിയെ ശാന്തയാക്കി മാറ്റുന്നതോടെയാണ് തിറ സമാപിക്കുകയും ചെയ്യും.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ അഴിമുറിത്തിറ ആടിയത്. ക്ഷേത്രത്തിലെ കിഴക്കെ കാവിലെ ഭഗവതി ക്ഷേത്രമുറ്റത്തായിരുന്നു തിറയാട്ടം.

ദേവീ മാഹാത്മ്യത്തിലെ ശുംഭ നിശുംഭ വധവുമായി ബന്ധപ്പെട്ടതാണ് ഈ തിറയാട്ടം. ബ്രഹ്‌മാവില്‍ നിന്നും വരം നേടിയ അസുരര്‍ ദേവന്മാര്‍ക്ക് ഭീഷണിയായി നിലനിന്ന കാലം. അസുരന്മാരെ വധിക്കാന്‍ പുറപ്പെട്ട ദേവി ഹിമാലയ സാനുക്കളില്‍ സ്വര്‍ണ ഊഞ്ഞാലില്‍ ആടി ശുംഭ നിശുംഭ അസുരന്മാരെ വശീകരിച്ചുവരുത്തി. അസുരന്മാര്‍ ദേവിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നവര്‍ക്ക് എന്നെ വിവാഹം ചെയ്യാമെന്നായിരുന്നു ദേവിയുടെ മറുപടി. തുടര്‍ന്ന് ദേവി അസുരന്മാരെ യുദ്ധം ചെയ്ത് വധിച്ചു. അസുരനിഗ്രഹതിനു ശേഷമുള്ള ദേവിയുടെ ആനന്ദനൃത്തമാണ് ഈ ആഘോഷം.

തെങ്ങോളം പൊക്കത്തില്‍ ആണ് തിറയാട്ടം. രണ്ടുഘട്ടമായാണ് ഈ തിറ. ഒന്നാം ഘട്ടത്തിലെ അഴിനോട്ടം നിറ ഒരു പ്രാവശ്യം മാത്രം അഴികളില്‍ നൃത്തം ചെയ്യും. അഴിമുറിത്തിറ ഒന്‍പത് പ്രാവശ്യം അഴികളില്‍ നൃത്തം ചെയ്യും. പത്താംപ്രാവശ്യം കയറാന്‍ എത്തുന്ന തെയ്യത്തെ തടഞ്ഞ് അവകാശികള്‍ അഴിമുറിച്ചുമാറ്റി കയറ്റം തടയും. അഴി കയറാനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസവും ചെരുമ്പോള്‍ സമാപനത്തിനു തിളക്കമേറും. ആശാരികളും അവകാശികളും ചേര്‍ന്ന് ദേവിയെ ശാന്തയാക്കി മാറ്റുന്നതോടെയാണ് തിറ സമാപിക്കുക.

അഴിക്കുവേണ്ടിയുള്ള തെങ്ങും കവുങ്ങും ഭക്തര്‍ നേര്‍ച്ചയായി നല്‍കുകയാണ് പതിവ്. 30 അടിയോളം ഉയരത്തിലാണു അഴികള്‍. കെട്ടിപ്പൊക്കിയ കൊന്നത്തെങ്ങില്‍ കവുങ്ങിന്‍ പാളികള്‍ കൊണ്ടു തീര്‍ക്കുന്ന അഴിയ്ക്കുമേലാണ് തിറകെട്ടുന്നയാള്‍ നൃത്തം ചെയ്യുക. രാത്രി 11 മണീയോടെ തിറ അഴി നോക്കാന്‍ എത്തുന്നു. ഇതോടെയാണ് ആട്ടത്തിന്റെ തുടക്കം, അഴികള്‍ക്ക് ഇടയില്‍ തിറ ആടി നില്‍ക്കും.

ചൂളപ്പുവുകളുടെയും മത്താപ്പുകളുടെയും ഓലച്ചൂട്ടിന്റെയും വെളിച്ചം തീര്‍ക്കുന്ന നിറക്കൂട്ടുകള്‍ക്ക് മുമ്പിലാണ് തിറ. അവകാശികളായ ആശാരിക്കല്‍ തറവാട്ടുകാരായ ആശാരിമാരാണ് അഴിനിര്‍മിക്കുന്നത്.