കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി; പിടികൂടിയത് വാഹനം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ


കോഴിക്കോട്: കുതിരവട്ടത്തെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതിയെ കര്‍ണാടകയിലെ ധര്‍മസ്ഥലത്തുനിന്നും കണ്ടെത്തി. നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് കഴിഞ്ഞദിവസം രക്ഷപ്പെട്ടത്.

കോഴിക്കോട് നിന്നും ട്രെയിനില്‍ മംഗാലാപുരത്തും അവിടെ നിന്ന് ധര്‍മസ്ഥലയിലും എത്തുകയായിരുന്നു. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിയെ കൊണ്ടുവരാന്‍ പോലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് പോയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ കോഴിക്കോടെത്തിക്കാനാവുമെന്നാണ് കരുതുന്നത്.

2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദൃശ്യയെ കിടപ്പുമുറിയില്‍ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ പ്രതി നേരത്തേ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആത്മഹത്യാശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പിറ്റേന്ന് രാവിലെ വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്.

കൊലപാതകത്തിന് മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇതു നിരസിച്ച കുടുംബം പോലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പോലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചു. ഇതിന് പിന്നാലെയാണ് പ്രതി കുറ്റകൃത്യം നടത്തിയത്.