സ്വകാര്യഭാഗത്ത് മാരക പരിക്ക്, ആന്തരികാവയവങ്ങള്‍ തകര്‍ന്നു; കോഴിക്കോട് ഒന്നരവയസ്സുകാരി ഗുരുതരാവസ്ഥയില്‍


കോഴിക്കോട്: സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ ഒന്നര വയസ്സുകാരി മെഡിക്കല്‍കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ഗുരുതരാവസ്ഥയില്‍. പരിക്കേറ്റതിന്റെ ഫലമായി ആന്തരികാവയങ്ങള്‍ തകര്‍ന്നുപോയതിനാല്‍ അടിയന്തരമായി കുട്ടിയെ ശസ്ത്രക്രിയ വിധേയയാക്കി. കുടലിലും മലദ്വാരത്തിനുംവരെ പരിക്കേറ്റിട്ടുണ്ട്. കൊളോസ്റ്റമി ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി പീഡിയാട്രിക് ഐ.സി.യു.വില്‍ ചികിത്സയിലാണ്.

കുട്ടിയുടെ അമ്മയായ പന്നിയങ്കര സ്വദേശിയായ യുവതിയും അവരുടെ അമ്മയുമാണ് മെയ് 22-ന് രാത്രിയോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പരാതിയില്ലെന്നുമാണ് വീട്ടുകാരുടെ നിലപാട്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തന്നെ പന്നിയങ്കര പോലീസിലേക്ക് വിവരമറിയിച്ചു.

സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ രണ്ടുതവണ റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപമുണ്ട്. കുട്ടിയുടെ സ്വകാര്യഭാഗത്ത് നിന്നുള്ള വിവിധ സാംപിളുകള്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇത് കെമിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയാൽ കുടുതൽ വിവരങ്ങൾ ലഭ്യമാകും.