ഗതാഗതക്കുരുക്കഴിയും, 150 കോടിയില്‍ 40 കേബിള്‍ കാറുകളില്‍ ചുരംകയറാം; താമരശ്ശേരിയില്‍ റോപ്‌വേ 2025ല്‍ യാഥാര്‍ത്ഥ്യമാകും


താമരശ്ശേരി: ചുരത്തിലെ കുരുക്കിന് ബദലായി റോപ്‌വേ ഉടന്‍ യാഥാര്‍ത്ഥ്യമാകും. അടിവാരത്തുനിന്നും ലക്കിടി വരെ 3.7 കിലോമീറ്റര്‍ നീളത്തില്‍ റോപ്‌വേ നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നത്. റോപ്വേ 2025ല്‍ യാഥാര്‍ഥ്യമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ്വേ നിര്‍മിക്കുക. 150 കോടിരൂപയാണ് ചെലവിലൊരുക്കുന്ന റോപ് വേയില്‍ 40 കേബിള്‍ കാറുകളാണുണ്ടാവുക.

പദ്ധതിക്കായി അടിവാരത്ത് പത്തേക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും വാങ്ങിയിരുന്നു. വിശദപദ്ധതിരേഖയും നേരത്തേ സമര്‍പ്പിച്ചതാണ്. പദ്ധതി കടന്നുപോവുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ബാക്കിയുണ്ട്. അതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.

2025ല്‍ റോപ്‌വേ യാഥാര്‍ത്ഥ്യമാക്കുന്നത് ലക്ഷ്യംവെച്ചുള്ള പദ്ധതി ആസൂത്രണംചെയ്യാനാണ് ആലോചിക്കുന്നതെന്ന് തിരുവനന്തപുരത്തു ചേര്‍ന്ന എം.എല്‍.എ.മാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തില്‍ മന്ത്രി പറഞ്ഞു. പദ്ധതിക്ക് വേഗംകൂട്ടുന്നതിന് വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം വിളിക്കാനും തീരുമാനമായി.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടുകൂടി വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ റോപ്വേയായിരിക്കുമിത്. നിലവില്‍ ചുരം വഴിയുള്ള യാത്രാപ്രശ്നവും പരിഹരിക്കപ്പെടും. യോഗത്തില്‍ എം.എല്‍.എ.മാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ഒ.എ. വീരേന്ദ്രകുമാര്‍, ബേബി നിരപ്പത്ത് എന്നിര്‍ പങ്കെടുത്തു.