ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് നാളെ ആരംഭം; ഒരുക്കങ്ങൾ പൂർത്തിയായി


കോഴിക്കോട്: ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് നാളെ ആരംഭം. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കോവിഡ് വ്യാപനം മൂലം പരീക്ഷ നടത്തുന്നതിൽ ആശങ്കകൾ നിലനിന്നിരിന്നിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷ നടത്തുമെന്നും കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

3,20,067 വിദ്യാർത്ഥികളാണ് പരീക്ഷക്ക് ഹാജരാകുന്നത്. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ. രാവിലെ 9 30നും ഉച്ചയ്ക്ക് രണ്ടിനുമാണ് പരീക്ഷ. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതും.

ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തിൽ ആണ്;മൊത്തം 2,08411വിദ്യാർത്ഥികൾ.

കോവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങൾ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നു. സർക്കാർ എന്നും വിദ്യാർഥി പക്ഷത്താണ്. ഏതു കാര്യത്തെയും കണ്ണുമടച്ച് വിമർശിക്കുന്നവരെ പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.