രാജ്യത്തെ യുവത്വത്തെ വഞ്ചിച്ച ബജറ്റ്; സംരക്ഷിക്കപ്പെട്ടത് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍: ബജറ്റിനെതിരെ കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം


കൊയിലാണ്ടി: രാജ്യത്തെ പൂര്‍ണമായും സ്വകാര്യതാല്‍പര്യങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനമാണ് കേന്ദ്രബജറ്റെന്ന് ഡിവൈഎഫ്ഐ. കേന്ദ്ര ബജറ്റിനെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം പി.കെ അജീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ യുവതയുടെ സ്ഥിരം തൊഴില്‍ എന്ന സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ബജറ്റ്. കോവിഡ് കാലത്ത് കോടിക്കണക്കിന് ജനങ്ങള്‍ തൊഴില്‍ നഷ്ടപ്പെട്ട് ദാരിദ്ര്യത്തിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി. രാജ്യം ലോക പട്ടിണി സൂചികയില്‍ അവസാന സ്ഥാനങ്ങളിലേക്ക് പിന്‍തള്ളപ്പെട്ടു. അതേ സമയം തങ്ങളുടെ വരുമാനം നൂറും ആയിരവും മടങ്ങു വര്‍ധിപ്പിച്ച, രാജ്യത്തിന്റെ 75% സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന വെറും 10% അതി സമ്പന്നരുടെ താല്‍പര്യങ്ങളെ തലോടുക്കുകയാണ് കേന്ദ്ര ബജറ്റ് വീണ്ടും ചെയ്തത്.

മഹാമാരിക്കാലത്ത് അതിസമ്പന്നരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കാതെ ദരിദ്രരായ അടിസ്ഥാന ജനതയുടെ ചുമലിലേക്ക് വീണ്ടും നികുതി ഭാരം നല്‍കുകയാണ് കേന്ദ്രം ചെയ്തത്. രാജ്യത്തെ 60% പേരുടെ കയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തില്‍ താഴെ സമ്പത്താണ്. നിലവിലുള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ പേര് നല്‍കലല്ലാതെ സാധരണക്കാര്‍ക്ക് ആശ്വാസമാകുന്ന പുതിയ പദ്ധതികളൊന്നുമില്ല. ലോകം മുഴുവന്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ ദോഷഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയും മാറിച്ചിന്തിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ബിജെപി ഗവണ്മെന്റ് തീവ്രസ്വകാര്യവല്‍ക്കരണ നയങ്ങളുമായി മുതലാളിത്ത സൗഹൃദ നിലപാടിലേക്ക് കൂടുതല്‍ പോവുകയാണ്. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. കോര്‍പ്പറേറ്റ് ഫണ്ടിങ്ങിന്റെ ഭൂരിഭാഗവും ലഭിക്കുന്ന ബിജെപിയുടെ പ്രത്യുപകാരം മാത്രമാണ് കേന്ദ്രബജറ്റിലൂടെ ദൃശ്യമാകുന്നതെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

യുവജന പ്രതിഷേധത്തില്‍ ബി.പി. ബബീഷ് സ്വാഗതം പറഞ്ഞു. ദിനൂപ് സി.കെ, കെ.വി അനുഷ, റിബിന്‍ കൃഷ്ണ, പി.പി ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.