യുവാക്കൾ മദ്യം നൽകി ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചു, ബാലിക മന്ദിരത്തിലെ അവസ്ഥ മോശം; വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി


കോഴിക്കോട്: ‘യുവാക്കൾ മദ്യം നൽകി ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’ വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതാവുകയും ഒടുവിൽ കഴിഞ്ഞ ദിവസം പിടികൂടിയ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ ചേർത്താണ് കേസ് എടുക്കുക.

പെൺകുട്ടികൾക്ക് പണം നൽകി സഹായിച്ച യുവാവിനെയും കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് പണം നല്‍കിയത്. അന്യ സംസ്ഥാന തൊഴിലാളിക്കും, ബസ് കണ്ടക്ടർക്കും ഗൂഗിൾ പേ വഴി പണം അയച്ചു നൽകിയത് ഇയാളാണ്. എന്നാൽ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തു ചാടാൻ പെൺകുട്ടികൾക്ക് ഇയാളുടെ സഹായം ലഭിച്ചിട്ടെല്ലെന്നാണ് പ്രാഥമിക വിവരം.

ബാലികാമന്ദിരത്തിലെ അവസ്ഥകൾ വളരെ മോശമാണെന്നും അതിനാലാണ് പുറത്ത് കടക്കാൻ ശ്രമിച്ചതെന്നും കുട്ടികൾ പറഞ്ഞു. ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി. ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ മൊഴി എടുത്തതിനു ശേഷമായിരിക്കും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുക. ഇതിനിടെ വൈദ്യ പരിശോധന നടത്തിയതില്‍ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നും ആണ് കണ്ടെത്തിയത്. ബാലികാമന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ട് ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളില്‍ നാലുപേരാണ് ഇന്നലെ ഐലന്റ് എക്സ്പ്രസ് വഴി പാലക്കാട്ടെത്തിയത്. തുടർന്ന് മലപ്പുറം എടക്കരയിലേക്ക് ബസിലെത്തിയ കുട്ടികളെ എടക്കര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളൂരുവില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവർക്കൊപ്പമുളള യുവാക്കളെയും കൊണ്ട് പൊലീസ് സംഘം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട്ട് എത്തിയത്.

വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിന് സുരക്ഷാ സംവിധായനങ്ങളുടെ അവസ്ഥ മോശമാണെന്നും പരാതികൾ ഉയരുന്നുണ്ട്. പെൺകുട്ടികൾ ബാലികാമന്ദിരത്തിൽ നിന്ന് പുറത്ത് കടന്നതിന് പിന്നാലെയാണ് വെള്ളിമാടുകുന്നിലെ സുരക്ഷാ വീഴ്ച്ചയെപ്പറ്റി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചുറ്റുമതിൽ പലയിടത്തും തകർന്ന നിലയിലാണ്. അനായാസമായി ആർക്കും എപ്പോൾ വേണമെങ്കിലും പുറത്ത് കടക്കാനും അകത്തേക്ക് കയറാനുമാകും. ആവശ്യത്തിന് സുരക്ഷാജീവനക്കാരോ, അന്തേവാസികളെ പരിപാലിക്കാൻ വാർഡർമാരോ ഇല്ല.

സുരക്ഷാ സംവിധായനങ്ങൾ ഒരുക്കണമെന്ന് ഒരു വർഷം മുൻപ് തന്നെ സിഡബ്ല്യുസി നിർദേശം നൽകിയിരുന്നുവെങ്കിലും ഇതുവരെയും അത് നടപ്പിലാക്കിയിട്ടില്ല.ഇതിനു മുൻപും പലതവണ ഇവിടുത്തെ അന്തേവാസികൾ ഒളിച്ചോടിയിട്ടും ബാലികാമന്ദിരം അധികൃതർ നടപടികൾ ഒന്നുമെടുക്കാത്തത് ഗുരുതര വീഴ്ച്ചയാണെന്ന് ബാലക്ഷേമ സമിതിയുടെ വിലയിരുത്തി.

സഹോദരിമാർ ഉൾപ്പെടുന്ന ആറു കുട്ടികളെ ബുധനാഴ്ച വൈകിട്ടോടെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായത്. അടുക്കളയുടെ ഭാഗത്തെ മതിലിൽ ഏണി ചാരിയാണ് ഇവർ പുറത്തേക്ക് കടന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരുന്നത്.