മേക്കോവർ നാടകം പൊളിച്ച് ഇൻസ്റ്റഗ്രാം; കോഴിക്കോട് നഗരങ്ങളിലും പരിസരത്തും വെളളിയാഴ്ച ദിവസങ്ങളിൽ ജുമാ നിസ്കാരത്തിന് പള്ളിയിൽ പോകുന്നവരുടെ കടകളിൽ മേഷണം നടന്നുന്ന പ്രതി പിടിയിൽ


കോഴിക്കോട്: വെള്ളിയാഴ്ചകളിൽ ജുമാ നിസ്കാരങ്ങളിൽ പോകുന്നവരുടെ കടകളിൽ കയറി മോഷണം നടത്തുന്ന യുവാവ് പോലീസ് പിടിയിൽ. മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ പുത്തൻ വീട്ടിൽ പി.വി. അബിൻ (26) ആണ് പിടിയിലായത്.

നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് നഗരങ്ങളിലും പരിസരത്തും വെളളിയാഴ്ച ദിവസങ്ങളിൽ ഉച്ച സമയത്ത് ജുമാ നിസ്കാരത്തിന് പള്ളിയിൽ പോകുന്നവരുടെ കടകൾ നിരീക്ഷിച്ച ശേഷം കടയിൽ ആളുകളില്ലെന്ന് ഉറപ്പ് വരുത്തി പണവും വിലപ്പിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്നതാണ് യുവാവിന്റെ രീതി.

ഈ മാസം 13 ന് അഴക്കൊടി ക്ഷേത്രത്തിന് സമീപമുള്ള പി എസ് ഓൾഡ് മെറ്റൽസ് എന്ന സ്ഥാപനത്തിലും പ്രതി സമാനരീതിയിൽ മോഷണം നടത്തിയിരുന്നു. കടയിലെ സിസിടിവി ദൃശ്യത്തിൽ തന്റെ ദൃശ്യം പതിഞ്ഞെന്ന് മനസ്സിലായ പ്രതി പോലീസുകാർ തിരിച്ചറിയാതിരിക്കാൻ മേക്കോവർ നടത്തുകയായിരുന്നു.

എന്നാൽ സംശയം തോന്നിയ അന്വേഷണ സംഘം പ്രതിയുടെ ഇൻസ്റ്റാഗ്രാം പരിശോധിച്ചതോടെ ഇയാളുടെ മേക്കോവർ’ നാടകം പൊളിഞ്ഞു. ശേഷം സിസിടിവി ദൃശ്യം പ്രതിയുടേതാണെന്ന് പൊലീസിന് വ്യക്തമാവുകയും സൈബർ സെല്ലിൻറെ സഹായത്തോടെ നടക്കാവ് പൊലീസ് അബിനെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.