പേരാമ്പ്രക്കാരേ ഇതിലേ ഇതിലേ;പാറകെട്ടും പടവുകളും പ്രകൃതിയും സംസ്കൃതിയും ഒത്തുചേര്‍ന്ന കൊത്തിയപ്പാറ കേറാന്‍ പോയാലോ


പേരാമ്പ്ര: യാത്രകളാസ്വദിക്കുന്ന ആളാണോ നിങ്ങള്‍?. പ്രകൃതിയുടെ സൌന്ദര്യഭാവങ്ങള്‍ തേടി മൂന്നാറും കൊടൈക്കനാലുമൊക്കെ യാത്ര ചെയ്യാന്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എത്രപേര്‍ക്ക് സമയം കാണും. പേരാമ്പ്രയിലും അടുത്ത പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ജോലിത്തിരക്കിനിടയിലും എളുപ്പത്തില്‍ ഓടിപ്പാഞ്ഞ് പോയി മനസ്സിനെ കുളിര്‍പ്പിക്കാം, പ്രകൃതിയെ ഏറ്റവും മനോഹരമായി അടുത്തുകാണാം. പറഞ്ഞുവരുന്നത്   കൊത്തിയപ്പാറയെക്കുറിച്ചാണ്. ചക്കിട്ടപ്പാറയിലെ കൊത്തിയപ്പാറയില്‍ സായാഹ്ന കാഴ്ചകളാസ്വദിക്കാന്‍ നിരവധി പേരാണ് ഇപ്പോള്‍ എത്തിച്ചേരുന്നത്.

അതിമനോഹരമായ പാറകെട്ടും കുത്തനെയുള്ള ഭീമാകാരമായ പാറയും അതിന്റെ മുകളില്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ കൊത്തി ഉണ്ടാക്കിയ പടവുകളുമാണ് പ്രകൃതി സ്നേഹികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. മാതേശി അമ്മ എന്ന സ്ത്രീ ഒറ്റക്ക്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ് കൊത്തി ഉണ്ടാക്കിയതാണ് ഇവിടത്തെ പടവുകള്‍ എന്ന് ഒരു ഐതിഹ്യകഥ നിലവിലുണ്ട്. പടവുകളുടെ തുടക്കത്തില്‍ ഏതോ പ്രാചീന ലിപിയില്‍ കൊത്തി വെച്ച ലിഖിതങ്ങളും കാണാം. അതാണ് ഈ പ്രദേശത്തിന് കൊത്തുപാറ എന്ന പേര് സമ്മാനിക്കുന്നത്.

 സാഹസിക ടൂറിസത്തിന് ഏറെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ മേഖലയില്‍ ഇനിയും ധാരാളം സൌകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം വിനോദസഞ്ചാരികളും നാട്ടുകാരും ഉയര്‍ത്തുന്നുണ്ട്. ഇത് വഴി പെരുവണ്ണാമൂഴി വിനോദകേന്ദ്രത്തിലേക്ക് എത്താനും കഴിയുമെന്നത് ടൂറിസത്തിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. പേരാമ്പ്രക്ക് സമീപം പന്തിരിക്കരയില്‍ നിന്നും ചക്കിട്ടപ്പാറക്ക്‌ പോകുന്ന വഴിയിലാണ് കൊത്തിയപാറ. പേരാമ്പ്ര താനിക്കണ്ടി റോഡിലൂടെ കണ്ണോത്ത് യു.പി സ്കൂള്‍ പരിസരത്തു നിന്നും ഇവിടെ എത്തിച്ചേരാനാവും. എന്തായാലും തിരക്കുകളില്‍ നിന്നൊരിടവേള ആസ്വദിക്കണമെങ്കില്‍ രണ്ടാമതൊന്ന് ഇനി ആലോചിക്കേണ്ട, കത്തിയപ്പാറ നിങ്ങളെ കാത്തിരിപ്പുണ്ട്.