നാളെ ലോക്കഡൗൺ സമാന നിയന്ത്രണം; പുറത്തിറങ്ങുന്നവർ കാരണം വ്യക്തമാക്കുന്ന രേഖകൾ കരുതണം


കോഴിക്കോട്: അതിതീവ്ര കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് ലോക്കഡൗൺ സമാന നിയന്ത്രണങ്ങൾ. നിയന്ത്രണങ്ങൾ കർശനമാക്കാനാണ് നിർദ്ദേശം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കാൻ പോലീസിന് നിർദേശം ഇറങ്ങിയിട്ടുണ്ട്.

നാളെ അത്യാവശ്യ യാത്രകൾക്ക് മാത്രമേ അനുമതി ഉണ്ടാവുകയുള്ളു. പുറത്തിറങ്ങുന്നവര്‍ കാരണം വ്യക്തമാക്കുന്ന രേ‌ഖകളോ സത്യവാങ്മൂലമോ നിർബന്ധമായും കയ്യില്‍ കരുതണം.

നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുത്തും. വാഹനം പിടിച്ചെടുക്കും, അനാവശ്യമായി പുറത്തിറങ്ങുന്ന കാല്നടക്കാർക്കെതിരെയും കേസെടുക്കും.

ജില്ലാ എ കാറ്റഗറി ആയതിനാൽ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 50 പേർക്ക് പങ്കെടുക്കാമെങ്കിലും നാളെ ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമേ അനുമതിയുണ്ടാവുകയുള്ളു.

പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവർത്തിക്കുന്നതാണ്. ഹോട്ടലിലും ബേക്കറിയിലും ഇരുന്നു കഴിക്കാൻ അനുമതിയുണ്ടാവില്ല. പാഴ്സല്‍ മാത്രമാണ് അനുവദിക്കുക.

മാധ്യമ സ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സ് എന്നിവയ്ക്ക് ലോക്ക് ഡൗൺ ബാധകമല്ല. ചികിത്സ, വാക്സിനേഷന്‍ എന്നിവയക്ക് പോകുന്നവരെയും അനുവദിക്കും.

.അടിയന്തരമായ സാഹചര്യമാണെങ്കിൽ മാത്രം വര്‍ക് ഷോപ്പുകള്‍ തുറക്കാം. നാളെ ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തുന്നതായിരിക്കും.

കഴിഞ്ഞ ഒരാഴ്ചത്തെ സംസ്ഥാനത്തെ കണക്കെടുത്താല്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ രോഗികളായതായാണ് വിലയിരുത്തല്‍. ജില്ലയിൽ ഇന്നലെ അയ്യായിരത്തോളമെത്തി കോവിഡ് ബാധിതർ.