‘ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരം വേണം’; കേന്ദ്ര സര്‍ക്കാറിനോട് കേരളം


തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരം വേണമെന്ന് കേന്ദ്രസര്‍ക്കാറിനോട് കേരളം ആവശ്യപ്പെട്ടു. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച എന്നിവ ഉണ്ടായാല്‍ നിയമസഭയ്ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം ഉണ്ടാകണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് പഠിച്ച റിട്ട. ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി റിപ്പോര്‍ട്ടിന് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

നിയമ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. ഉടന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാല്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഗവര്‍ണറെ പദവിയില്‍നിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിക്കണം. ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്പോള്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം നിര്‍ദേശിക്കുന്നു.

35 വയസ്സ് പൂര്‍ത്തിയായ ആരെയും ഗവര്‍ണറായി നിയമിക്കാമെന്നാണ് പൂഞ്ചി കമ്മീഷന്‍ ശുപാര്‍ശ. എന്നാല്‍, ഗവര്‍ണര്‍ പദവിയുടെ അന്തസ്സിന് യോജിക്കുന്ന ആളെ വേണം ഗവര്‍ണറായി നിയമിക്കാനെന്നും സജീവ രാഷ്ട്രീയക്കാരന്‍ എന്നത് പദവിക്ക് തടസ്സമാകരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള അവസരം ഉണ്ടാകണമെന്നും ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിച്ചുവേണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

ഭരണഘടനാ ലംഘനം കണ്ടെത്തുമ്പോഴോ ചാന്‍സലര്‍ പദവിയില്‍ വീഴ്ച വരുത്തുമ്പോഴോ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച വന്നാലോ സംസ്ഥാന സഭയ്ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം വേണം. ഗവര്‍ണറുടെ വിവേചനാധികാരം നിജപ്പെടുത്തണം. സര്‍ക്കാര്‍ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകള്‍ക്ക് അനുമതി കിട്ടാന്‍ കാലതാമസം ഉണ്ടാകുന്നു. കാലതാമസം ഉണ്ടാകാതെ തീരുമാനമെടുക്കാന്‍ നടപടി ഉണ്ടാകണം.

പ്രോസിക്യൂഷന്‍ അനുമതിക്ക് ഗവര്‍ണര്‍ സുപ്രീംകോടതി നിര്‍ദേശങ്ങളാണ് പാലിക്കേണ്ടതെന്നും മന്ത്രിസഭയുടേതല്ലെന്നുമാണ് പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നു. മന്ത്രിസഭയാണ് പരമാധികാരിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാല്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്ന പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയോട് സംസ്ഥാന സര്‍ക്കാരും യോജിക്കുന്നു. സര്‍വകലാശാലകള്‍ സംസ്ഥാനത്തിന്റെ വിഷയമാണെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.