കോവിഡ് വ്യാപനം; കോഴിക്കോട് ജില്ല ‘എ’ കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ ഇങ്ങനെ



കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയെ ‘എ’ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ വിവിധ കാറ്റഗറികളിലായി തിരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് കോഴിക്കോട് ജില്ലയെ എ കാറ്റഗറിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

കോഴിക്കോടിനൊപ്പം മലപ്പുറവും കാറ്റഗറി ഒന്നിലാണ് (എ വിഭാഗം). ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി രണ്ടിലും (ബി വിഭാഗം), തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ആണുള്ളത്. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.

 

കോഴിക്കോട് ജില്ലയില്‍ എല്ലാ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക, മതപരമായ ,സാമുദായിക , പൊതുപരിപാടികള്‍ക്കും വിവാഹം മരണാനന്തരചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു.