‘കോഴി, താറാവ്, അലങ്കാരപ്പക്ഷികള്‍ തുടങ്ങിയ ബാധിക്കും, മനുഷ്യരിലേക്ക് പടരാതിരിക്കാൻ മുൻകരുതൽ വേണം’; പക്ഷിപ്പനി ജാഗ്രതാ നിർദ്ദേശവമായി ആരോഗ്യ വകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പിന്‍റെ ജാ​ഗ്രതാനിർദേശം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളിലും ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കണം. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപ്പക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം.

പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക്​ സാധാരണഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍ അപൂര്‍വമായി മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് രൂപഭേദം സംഭവിക്കാം. ആ വൈറസ്ബാധ ഗുരുതരമായ രോഗകാരണമാകാം. കേരളത്തില്‍ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. എങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തുപക്ഷികളുമായി ഇടപെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, മറ്റ്​ ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടി സ്വീകരിക്കണം. ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം, കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്ര​ത്തെയോ ആരോഗ്യപ്രവര്‍ത്തക​രെയോ അറിയിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

*രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതുസമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.

*ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.

* പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ മൃഗസംരക്ഷണ വകുപ്പി​നെയോ തദ്ദേശസ്വയംഭരണ വകുപ്പിനെയോ അറിയിക്കണം.

*രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.