കൊയിലാണ്ടി സ്വദേശി ബിജിഷയുടെ മരണത്തില്‍ ദുരൂഹതകളേറെ; രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി നടത്തിയത് ഒരു കോടിയോളം രൂപയുടെ ഇടപാട്


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ബിജിഷയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 12-ന് ആയിരുന്നു ബിജിഷ സ്വവസതിയില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള ഒരു പ്രശ്നവും ബിജിഷ്‌ക്കുള്ളതായി ആര്‍ക്കുമറിവില്ല. എന്നാല്‍ ബിജിഷയുടെ ബാങ്ക് ഇടപാടുകള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. യുവതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ ഒന്നുമറിയില്ല. ഇതിന് പുറമെ ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ അവര്‍ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുമുണ്ട്. ഇതും എന്തിനാണെന്ന് വീട്ടുകാര്‍ക്കറിയില്ല.

എന്നാല്‍ ഇത്രയേറെ ഇടപാട് നടത്തിയിട്ടും ബിജിഷയുടെ മരണ ശേഷം പണം ആവശ്യപ്പെട്ട് ആരും വീട്ടിലേക്ക് വരികയോ ബന്ധുക്കളെയോ മറ്റോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. പിന്നെ എന്താണ് ബിജിഷയ്ക്ക് സംഭവിച്ചത് എന്നതാണ് ദുരൂഹമായിരിക്കുന്നത്.

പണം വാങ്ങിയതും കൊടുത്തതും മുഴുവന്‍ ഗൂഗിള്‍ പേ പോലുള്ള യു.പി.ഐ ആപ്പുകള്‍ വഴിയായതിനാല്‍ പോലീസിനും വിവരം ലഭിക്കുന്നില്ല. പണം കടം ചോദിച്ചവരോട് ആപ്പ് വഴി തന്നാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നതായും പോലീസ് പറയുന്നു.

സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറില്‍ ജോലി ചെയ്ത് വരികയായിരുന്ന ബിജിഷ ഇത്രയേറെ പണമിടപാട് നടത്തിയിട്ട് എന്തു ചെയ്തുവെന്നാണ് ആര്‍ക്കും മനസ്സിലാവാത്തത്. ബി.എഡ് ബിരുദധാരികൂടിയായ ബിജിഷ ഇങ്ങനെ ചതിക്കപ്പെട്ടുവെന്ന് നാട്ടുകാര്‍ക്കും വിശ്വസിക്കാനാവുന്നില്ല.

നാട്ടിലൊക്കെ ഏറെ ഉര്‍ജസ്വലയായ കുട്ടിയെന്ന നിലയില്‍ വലിയ ബഹുമാനമായിരുന്നു നാട്ടുകാര്‍ക്ക്. ഇടയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പഠിച്ച സ്‌കൂളില്‍ തന്നെ ക്ലാസെടുക്കാനും പോയിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.