കുഴല്‍പ്പണക്കാരെയും സ്വര്‍ണക്കടത്തുകാരെയും ഹൈവേയില്‍ ആക്രമിച്ച് പണം തട്ടിയെടുക്കും; അറസ്റ്റിലായ കൊയിലാണ്ടി സ്വദേശികളായ ആര്‍.എസ്.എസ് ക്വട്ടേഷന്‍ സംഘം കവര്‍ച്ച നടത്താനെത്തിയത് മാരകായുധങ്ങളുമായി


കൊയിലാണ്ടി: ഹൈവേ കവര്‍ച്ചാ ശ്രമത്തിനിടെ അറസ്റ്റിലായ കൊയിലാണ്ടി സ്വദേശികളുള്‍പ്പെട്ട ആര്‍.എസ്.എസ് ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ടിരുന്നത് കുഴല്‍പ്പണക്കാരെയും സ്വര്‍ണ്ണക്കടത്തുകാരെയും. ഇവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ ഹൈവേകളില്‍ തടഞ്ഞുനിര്‍ത്തി മാരകമായ ആയുങ്ങളുമായി അക്രമം നടത്തി പണം അപഹരിക്കുകയാണ് സംഘത്തിന്റെ പദ്ധതി.

കവര്‍ച്ചാ ശ്രമം തടഞ്ഞാല്‍ ഇരകളെ ആക്രമിക്കുകയടക്കം ലക്ഷ്യമിട്ട് മാരകമായ ആയുധങ്ങളും ഇവര്‍ കയ്യില്‍ കരുതിയിരുന്നു. തിങ്കളാഴ്ച പിടിയിലാവുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പാണ് ഇവര്‍ മീനങ്ങാടിയിലെത്തിയത്. നീല നിറത്തിലുള്ള ഒരേ പോലെയുള്ള രണ്ട് സ്വിഫ്റ്റ് കാറുകളായാണ് ഇവര്‍ സഞ്ചരിച്ചത്. സംശയാസ്പദമായി ഒരേപോലെയുള്ള രണ്ട് കാറുകള്‍ കുറേയേറെ സമയം നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

അക്രമസംഘം കാറിന്റെ നമ്പര്‍ ഇടയ്ക്കിടെ മാറ്റുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഇക്കാര്യവും പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പൊലീസ് സംഭവസ്ഥലത്തെത്തുകയുമായിരുന്നു. കവര്‍ച്ചാ ശ്രമത്തിനിടെ പിടിയ്ക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പൊലീസിനെ വഴിതെറ്റിക്കാനാണ് ഒരേ മോഡലിലുള്ള രണ്ട് കാറുകള്‍ കരുതിയത്. വ്യത്യസ്തമായ പല നമ്പര്‍ പ്ലേറ്റുകളും ഇവര്‍ സൂക്ഷിച്ചിരുന്നെന്നാണ് മീനങ്ങാടി പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

നേരത്തെ പാതിരിപ്പാലത്ത് നടത്തിയ കവര്‍ച്ചാ ശ്രമവും സമാനമായ രീതിയിലായിരുന്നു. ഇവിടെ പുതിയ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്ന ഇടത്ത് മിനി ലോറിയുമായി അക്രമിസംഘം കാത്തുനില്‍ക്കുകയായിരുന്നു. വാഹനത്തില്‍ നിന്നും അല്പം അകലെയായി ഒരാള്‍ കവര്‍ച്ച നടത്തേണ്ട വാഹനം വരുന്നോയെന്ന് ശ്രദ്ധിക്കുകയും കുറച്ചുസമയത്തിനുശേഷം കാര്‍ എത്തിയതും ലോറി കുറുകെയിട്ട് തടഞ്ഞുനിര്‍ത്തുകയുമാണ് ചെയ്തത്. ഈ സമയത്ത് അവിടിവിടെ നില്‍ക്കുകയായിരുന്ന സംഘത്തിലെ മറ്റുള്ളവര്‍ കാറിനടുത്തേക്ക് വരികയും ചില്ല് തകര്‍ക്കുകയുമാണ് ചെയ്തത്.

ഹൈവേയില്‍ കവര്‍ച്ച നടത്താനുള്ള പദ്ധതികള്‍ക്കിടെ തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയിലാവുന്നത്. വിയ്യൂര്‍ അരിക്കല്‍ മീത്തല്‍ അഖില്‍ ചന്ദ്രന്‍(29), കന്നൂര്‍ സ്വദേശി കുന്നത്തറ വല്ലിപ്പടിക്കല്‍ മീത്തല്‍ അരുണ്‍കുമാര്‍ (26), കന്നൂര്‍ സ്വദേശി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദുലാല്‍ (22) എന്നിവരും വയനാട് സ്വദേശികളായ റിപ്പണ്‍ കുയിലന്‍വളപ്പില്‍ സക്കറിയ, വടുവന്‍ചാല്‍ കടല്‍മാട് വേലന്‍മാരി തൊടിയില്‍ പ്രദീപ് കുമാര്‍ എന്നിവരുമാണ് പിടിയിലായത്.

അറസ്റ്റിലായ അഖിലിന്റെ പേരില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പതിനഞ്ചോളം കേസുകളുണ്ടെന്ന് മീനങ്ങാടി പൊലീസ് അറിയിച്ചു. അഖില്‍ ചന്ദ്രന്‍ യുവമോര്‍ച്ചയുടെ കൊയിലാണ്ടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റായിരുന്നു. ആര്‍.എസ്.എസുമായി ബന്ധപ്പെട്ട അക്രമപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളതാണ് അഖിലിന്റെ പേരിലുള്ള കേസുകള്‍.

മൈസൂരു, ബെംഗളൂരു ഭാഗത്തുനിന്ന് സ്വര്‍ണം, പണം എന്നിവയുമായി വരുന്നവരെ പിന്തുടര്‍ന്ന് കവര്‍ച്ച നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോള്‍ പിടിയിലായതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി സി.ഐ സനല്‍രാജ് ഇന്നലെ കൊയിലാണ്ടിയിലെത്തി അന്വേഷണം നടത്തിയിരുന്നു. രക്ഷപ്പെട്ട അഞ്ചംഗ സംഘത്തിനുവേണ്ടിയുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.

വയനാട്ടില്‍ രണ്ടുകാറുകളിലായി പത്തംഗ സംഘത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരു കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ രക്ഷപ്പെട്ടു. നീല നിറത്തിലുള്ള ഒരേ മോഡല്‍ സ്വിഫ്റ്റ് കാറിലായിരുന്നു സംഘം എത്തിയത്. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ പിടികൂടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന് കണ്ടെത്തുകയുമായിരുന്നു.