കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച; പതിനേഴുകാരി ഓടുപൊളിച്ച് ചാടിപ്പോയി


കോഴിക്കോട്: കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് രക്ഷപ്പെട്ട വിവരം പോലീസിനെ അറിയിച്ചത്. മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടങ്ങി.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഇന്നലെ ഒരു യുവാവ് ചാടിപ്പോയിരുന്നു. വൈകീട്ട് ബാത്ത് റൂമിന്റെ വെന്റിലേറ്റർ പൊളിച്ചാണ് 21 കാരൻ ചാടിപ്പോയത്. മെഡിക്കൽ കോളജ് പൊലീസിന്റെ അന്വേഷണത്തിൽ ചാടിപ്പോയ യുവാവിനെ രാത്രി ഷൊർണൂരിൽ നിന്നും കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചു. കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും ഒരു സ്ത്രീയും പുരുഷനും ഇവിടെ നിന്ന് ചാടി പോയിരുന്നു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന പഴയ കെട്ടിടത്തിൻ്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. രാവിലെ അഞ്ചരയ്ക്കാണ് സ്ത്രീ അന്ന് ചാടിപ്പോയത്. അതേ ദിവസം രാവിലെ ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ ഓടിപ്പോയത്. രക്ഷപ്പെട്ട സ്ത്രിയെ വൈകിട്ടോടെ മലപ്പുറത്ത് നിന്ന് സ്ത്രീയെ കണ്ടെത്തിയിരുന്നു. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്

പലതവണയായി കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ സംഭവിച്ചത് ​ഗുരുതര സുരക്ഷാ വീഴ്ചകളാണ്. ഇക്കഴിഞ്ഞ ആഴ്ച കൊലപാതകവും നടന്നു. ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെ മാത്രമാണ്. ഒരിടത്ത് പാർപ്പിച്ചിരുന്ന രണ്ട് രോ​ഗികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ ഒരാളെ ഉടൻ  മറ്റൊരു സെല്ലിലേക്ക് മാറ്റി എന്ന് മാനസിക ആരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞിരുന്നു. എന്നാൽ അവരുടെ കൂടെ ഉണ്ടായിരുന്ന മഹാരാഷ്ട്രക്കാരിയെ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്.ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്നാണ് വിമർശനം

കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചകൾ തുടരുന്നതിനിടെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. കെ.എസ്. ഷിനു, ഡോ. ജഗദീശന്‍, മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.