കുട്ടികളുടെ പാര്‍ക്കും ഇന്റര്‍പ്രെട്ടേഷന്‍ സെന്ററും ഓപ്പണ്‍ കഫ്റ്റീരിയയുമെല്ലാം ഒരുങ്ങി; പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ഫെബ്രുവരി 26-ന് സഞ്ചാരികള്‍ക്ക് സമര്‍പ്പിക്കും


പേരാമ്പ്ര: കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ചു കൊണ്ട് പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി നാടിന് സമര്‍പ്പിക്കുന്നു. ഫെബ്രുവരി 26 ന് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സഞ്ചാരികള്‍ക്കായി സമര്‍പ്പിക്കും. എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 3.13 കോടി രൂപയുടെ ടൂറിസം വികസനപദ്ധതിയാണ് വിനോദസഞ്ചാരവകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന പെരുവണ്ണാമൂഴിയില്‍ നടപ്പാക്കിയത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനായിരുന്നു പദ്ധതി നിര്‍വഹണച്ചുമതല.

കുട്ടികളുടെ പാര്‍ക്ക്, ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, ഓപ്പണ്‍ കഫ്റ്റീരിയ, നടപ്പാത, ലാന്‍ഡ് സ്‌കേപ്പിങ്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിങ് സൗകര്യം, ഗേറ്റ് നവീകരണം, വൈദ്യുതീകരണം തുടങ്ങിയവ പൂര്‍ത്തിയായി. നിലവിലെ ടിക്കറ്റ് കൗണ്ടറുള്ള സ്ഥലം പ്രവേശനഭാഗത്ത് മുന്നോട്ടുമാറ്റി പുതിയ കൗണ്ടര്‍ നിര്‍മിച്ചു. ഇതിനുസമീപംതന്നെ കുട്ടികളുടെ പാര്‍ക്കുമൊരുക്കി. ഡാമില്‍ പൂന്തോട്ടത്തിന്റെ ഭാഗത്തുനിന്ന് താഴെ ഡാം ഷട്ടറുള്ള ഭാഗത്തേക്ക് കുത്തനെ പടികളിറങ്ങുന്നത് ഒഴിവാക്കാന്‍ പുതിയ നടപ്പാതയും കൈവരികള്‍ ഘടിപ്പിച്ച് നിര്‍മിച്ചു. നേരത്തേ പോലീസ് സ്റ്റേഷനുണ്ടായിരുന്ന സ്ഥലത്താണ് കഫ്റ്റേരിയ ഒരുക്കിയത്.

പദ്ധതിയുടെ പരിപാലനം, നടത്തിപ്പ് ചുമതല എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയും ഡിടിപിസി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങുന്ന പെരുവണ്ണാമൂഴി ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കാണ്.