ഹൈടെക്കായി ലൈസൻസും; കേരളത്തിലിനി സ്മാർട്ട്‌ ഡ്രൈവിംഗ് ലൈസൻസ്, കോഴിക്കോട് ഉള്‍പ്പെടെ നാലിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി


കോഴിക്കോട്: ഡ്രൈവിംഗ് ലൈസൻസുകൾ സംസ്ഥാന വ്യാപകമായി ഇനി സ്മാർട്ട് കാർഡ് രൂപത്തിലേക്ക്.  പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ നടപ്പാക്കിയ സംവിധാനം എത്രയും പെട്ടന്ന് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനാണ് തീരുമാനം.

കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡം അനുസരിച്ച് നിലവിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് പേപ്പർ ലൈസൻസിന് പകരം എടിഎം കാർഡിൻ്റെ വലുപ്പത്തിലും രൂപത്തിലുമാണ് കാർഡുകൾ തയാറാക്കിയിട്ടുള്ളത്. ഇതേ മാതൃകയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതും പരിഗണിക്കുന്നുണ്ട്.

ചിപ്പ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാർഡുകള്‍ കേന്ദ്രം നിർദേശിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്ന പിവിസി പെറ്റ് ജി കാർഡിൽ മൈക്രോചിപ്പ് ഒഴിവാക്കിയിട്ടുണ്ട്. ചിപ്പ് കാർഡുകളിൽ നിന്നും ചിപ്പ് റീഡർ ഉപയോഗിച്ച് ലൈസൻസ് ഉടമയുടെ വിവരങ്ങൾ ശേഖരിക്കാനാകും. എന്നാൽ സാങ്കേതികതകരാർ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ്പ് കാർഡ് ഒഴിവാക്കുകയാണുണ്ടായത്. അത് കണക്കിലെടുത്താണ് സംസ്ഥാന ഗതാഗതവകുപ്പും മൈക്രോചിപ്പ് ഇല്ലാത്ത ലൈസൻസ് മതിയെന്ന തീരുമാനമെടുത്തത്.

2019 ൽ ലൈസൻസ് വിതരണത്തിന് കരാർ നൽകിയ സ്വകാര്യസ്ഥാപനം നൽകിയ കേസ് തീർപ്പാകാത്തതിനാലാണ് ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം ഇത്രയും താമസിച്ചത്. 2023 ഫെബ്രുവരി 15ന് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവിൽ ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകിയിട്ടുണ്ട്.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്മാർട്ട് ലൈസൻസ് നടപ്പാക്കിയ തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് എന്നീ ഓഫീസുകളിലേക്കുള്ള ഡ്രൈവിംഗ് ലൈൻസുകൾ ഇപ്പോൾ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ തയ്യാറാക്കി തപാലിൽ അയക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ ആകെ 86 ഓഫീസുകളാണ് ഉള്ളത്. സ്വന്തമായി ലൈസൻസ് തയ്യാറാക്കി വിതരണം ചെയ്യാൻ മോട്ടോർവാഹനവകുപ്പിന് തടസ്സമില്ലെങ്കിലും കരാർ നൽകുന്നതിന് തടസ്സമുണ്ട്. അതിനാലാണ് സർക്കാർ തന്നെ ലൈസൻസ് തയ്യാറാക്കി വിതരണം ചെയ്യാൻ തീരുമാനിച്ചത്.