കാട്ടിലെപീടിക കേന്ദ്രമാക്കിയുള്ള കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെ മുന്നണിപ്പോരാളി, സമരം 500 ദിവസത്തോടടുക്കുമ്പോള്‍ സംസ്ഥാനമാകെ പടര്‍ന്ന് സമരസമിതി; ടി.ടി.ഇസ്മായിലിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പുതിയമുഖമായി കെ-റെയില്‍ വിരുദ്ധ സമരം


കൊയിലാണ്ടി: ടി.ടി ഇസ്മയിലിന്റെ നേതൃത്വത്തില്‍ കാപ്പാട് കാട്ടിലെപ്പീടികയില്‍ നിന്നും ആരംഭിച്ച കെ. റെയില്‍ സമരം ഇന്ന് സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലും ശക്തമാണ്. ഇന്ന് മൂന്നൂറിലേറെ സമിതികളാണ് കെ. റെയിലിനെതിരെ സമരരംഗത്തുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളും മതസംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം സമരരംഗത്ത് അണിനിരന്നുകഴിഞ്ഞു. ദേശീയ തലത്തിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ സമരത്തിനു കഴിഞ്ഞു.

കാട്ടില്‍പ്പീടിക സമിതിയ്ക്ക് പിന്നാലെ തിക്കോടിയിലും മൂടാടിയുമൊക്കെയായി കോഴിക്കോട് ജില്ലയില്‍ കെ റെയിലിനെതിരായി ആറ് സമിതികള്‍ രൂപപ്പെട്ടു. പിന്നീട് ഇവയുടെ ജില്ലാ കോഡിനേഷന് രൂപം കൊടുത്തു. ഇന്ന് ഈ കോഡിനേഷനില്‍ 25 സമിതികളുണ്ട്. സംസ്ഥാനവ്യാപകമായുള്ള ഇത്തരം കോഡിനേഷനുകള്‍ ചേര്‍ത്ത് സംസ്ഥാന കോഡിനേഷന് രൂപം കൊടുത്തുകൊണ്ടാണ് കെ റെയിലിനെതിരായ സമരപോരാട്ടങ്ങളെ ഒരുമിച്ചുകൊണ്ടുപോകുന്നത്.

ഫെബ്രുവരി സമരം കാട്ടില്‍പ്പീടിക സമരം ആരംഭിച്ചിട്ട് അഞ്ഞൂറ് ദിവസം പിന്നിടുകയാണ്. കെ റെയില്‍ സമരസമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ടി.ടി ഇസ്മയിലിന്റെ കഴിവും അനുഭവ സമ്പത്തും സമരപോരാട്ടം ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

രാഷ്ട്രീയ രംഗത്ത് കുട്ടിക്കാലം മുതല്‍ക്കുള്ള അനുഭവ സമ്പത്ത് ടി.ടി ഇസ്മയിലിന് കൂട്ടിനുണ്ട്. തിരുവങ്ങൂര്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് എം.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലായിരുന്നു പ്രീഡിഗ്രി ചെയ്തത്. സെക്കന്റ് ഗ്രൂപ്പായിരുന്നു. അപ്പോഴും എം.എസ്.എഫിന്റെ സംഘടനാ രംഗത്ത് ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഫറൂഖ് കോളേജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെയാണ് രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകുന്നത്. ഫറൂഖ് കോളേജ് യൂണിറ്റ് എം.എസ്.എഫിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ബിരുദം പൂര്‍ത്തിയാക്കിയശേഷം സംഘടനാ രംഗത്ത് കൂടുതല്‍ സജീവമായി.

എം.എസ്.എഫിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് യൂത്ത് ലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1995ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാപ്പാട് ഡിവിഷനില്‍ മത്സരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും 2000ത്തില്‍ മേലടി ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 മുതല്‍ 2005 വരെയുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നു. അക്കാലത്താണ് പയ്യോളി പടിഞ്ഞാറെ ഭാഗത്ത് വ്യവസായ കേന്ദ്രം തുടങ്ങിയത്. കൂടാതെ പയ്യോളി ഹൈസ്‌കൂളിന്റെയും പ്രദേശത്തെ നിരവധി റോഡുകളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കി.

2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരത്തിനിറങ്ങി. മേപ്പയ്യൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ലതികയോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് കുറച്ചുകാലം ജില്ലാ ലീഗിന്റെ ട്രഷററായിരുന്നു. പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2013ലാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായി. 2019ല്‍ പി.എസ്.സി അംഗമായി കാലാവധി പൂര്‍ത്തിയാക്കിയശേഷമാണ് പൊതുരംഗത്ത് വീണ്ടും സജീവമാകുന്നത്. തുടര്‍ന്ന് കെ റെയിലിനെതിരായ സമരത്തില്‍ സജീവമായത്.

ചേമഞ്ചേരിയിലെ ജനകീയ സമിതിയിലൂടെയാണ് ടി.ടി ഇസ്മയില്‍ കെ. റെയില്‍ സമരത്തിന്റെ നേതൃത്വത്തിലേക്ക് എത്തുന്നത്. ചേമഞ്ചേരി പഞ്ചായത്തില്‍ 162 വീടുകളാണ് കെ റെയിലിനുവേണ്ടി നഷ്ടമാകുക. വിദ്യാര്‍ഥി രാഷ്ട്രീയകാലത്ത് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച അനുഭവ സമ്പത്തുള്ള ഇസ്മയിലിനെ കെ റെയിലിനെതിരായ പോരാട്ടത്തെ നയിക്കാന്‍ പ്രദേശവാസികള്‍ ചുമതലപ്പെടുത്തുകയായിരുന്നു.

കെ റെയില്‍ വിരുദ്ധ സമരസമിതിയുടെ നേതൃരംഗത്തുനിന്നുകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളാണ് Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ ജനകീയ വോട്ടിങ്ങിനായുള്ള ആദ്യപട്ടികയില്‍ ടി.ടി.ഇസ്മയിലിന് ഇടം നല്‍കിയത്. ടി.ടി.ഇസ്മയിലിനെ കൊയിലാണ്ടിയുടെ വാര്‍ത്താ താരമായി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് ചെയ്യൂ.