കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ചു; ലോട്ടറി വില്‍പ്പനക്കാരിയായ മുണ്ടക്കയത്തെ 93-കാരിക്കരികില്‍ സഹായവുമായി സന്തോഷ് പണ്ഡിറ്റ്


കോട്ടയം: കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച ലോട്ടറി വില്‍പ്പനക്കാരിയായ 93 വയസുകാരിക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മയെയാണ് യുവാവ് കള്ളനോട്ട് നല്‍കി പറ്റിച്ചത്. ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് സ്വദേശിയായ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ദേവയാനിയമ്മക്ക് സഹായവുമായി എത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവയാനിയമ്മയുടെ കയ്യില്‍ നിന്ന് 50 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി 2000 രൂപയുടെ കള്ളനോട്ട് നല്‍കി യുവാവ് കടന്നുകളഞ്ഞത്.

ദേവയാനിയമ്മയുടെ നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റുകള്‍ക്ക് പകരമായി പുതിയ ലോട്ടറി ടിക്കറ്റുകളുമായാണ് സന്തോഷ് പണ്ഡിറ്റ് അവരെ കാണാനെത്തിയത്. ലോട്ടറി ടിക്കറ്റുകള്‍ അമ്മയ്ക്ക് നല്‍കിയ ശേഷം ഇത് വാങ്ങി അമ്മയെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നവരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ക്കൊപ്പമായിരുന്നു അദ്ദേഹം മുണ്ടക്കയത്തെത്തിയത്.

93 വയസായ, ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരമ്മ എന്ന തലക്കെട്ടോടെ സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ദേവയാനിയമ്മയെ സന്ദര്‍ശിച്ച വിവരം ഏവരേയും അറിയിച്ചത്. ചില കുഞ്ഞുസഹായങ്ങള്‍ അവര്‍ക്കായി തനിക്ക് ചെയ്യാന്‍ തനിക്ക് സാധിച്ചെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപമിങ്ങനെ, ‘ഞാന്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദര്‍ശിച്ചു. അവിടെ 93 വയസ്സായ ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരില്‍ പോയി കണ്ടു. അവരെ കള്ള നോട്ട് നല്‍കി ചിലര്‍ വഞ്ചിച്ച വാര്‍ത്ത അറിഞ്ഞാണ് പോയത്. കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനും, ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചു’.