ആധിയായി ഈ വ്യാധി; കോവിഡ് വ്യാപനത്തെ തുടർന്ന് പുതിയ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ


 

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് പുതിയ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. കോവിഡിനോടൊപ്പം ഒമിക്രോണും രൂക്ഷമായി വ്യാപിച്ചതിനെ തുടർന്നാണ് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ആൾകൂട്ടം നിയന്ത്രണത്തോടൊപ്പം പരമാവധി കാര്യങ്ങൾ ഓൺലൈൻ ആക്കാനാണ് തീരുമാനം.

വിവാഹ- മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 പേരായി കുറച്ചിരുന്നു. അതോടൊപ്പം തന്നെ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും പങ്കെടുക്കാനാവുന്നവരുടെ എണ്ണവും 50 ആയി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കുന്നതല്ല.

 

സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കുമെമെന്നും യോഗത്തിൽ അറിയിച്ചു.

വിവാഹം, മരണാനത്ര ചടങ്ങുകൾക്കെല്ലാം നിർബന്ധമായും ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഒപ്പം കോവിഡുമായി ബന്ധപ്പെട്ട ഡാറ്റകളും കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കേണ്ടതാണ്.

വ്യാപാര സ്ഥാപനങ്ങളും പരമാവധി ഓൺലൈൻ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. . മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു എന്നും അറിയിച്ചു.

വിവിധ ഇടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തിയതിനെ തുടർന്ന് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിക്കുകയുണ്ടായി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഒമിക്രോൺ, കോവിഡ് ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിലവിൽ സംസ്‌ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്.

കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിൽ ജനുവരി 16 മുതൽ നേരത്തെ ഓൺലൈൻ ബുക്കിംഗ് ചെയ്തവർക്ക് സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കുമെന്നും മന്ത്രി അറിയിച്ചു. ബന്ധപ്പെട്ട വകുപ്പിനോട് ഇതിനായുള്ള നിർദേശം നൽകിയിട്ടുണ്ട്.

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് ഓൺലൈൻ ക്ലാസുകൾ ആക്കും. ഒപ്പം10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈ എടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.