ധീരജിന് വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമം; എട്ട് സെന്റ് വിലയ്ക്ക് വാങ്ങി സി.പി.എം; തളിപ്പറമ്പില്‍ നാളെ വൈകുന്നേരം മുതല്‍ ഹര്‍ത്താല്‍


കണ്ണൂര്‍: ഇടുക്കി എഞ്ചിനിയറിങ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി ധീരജിന്റെ തളിപ്പറമ്പ് പട്ടപ്പാറയിലെ വീടിന് അടുത്തുള്ള എട്ട് സെന്റ് സ്ഥലം സി.പി.എം വിലയ്ക്ക് വാങ്ങി. ഇവിടെ മൃതദേഹം സംസ്‌കരിക്കുകയും സ്ഥലത്ത് ധീരജിന് സ്മാരകം പണിയുകയും ചെയ്യും.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ വൈകുന്നേരം നാലുമണി മുതല്‍ തളിപ്പറപ്പില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ധീരജിന്റെ മൃതദേഹഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ രാവിലെ വിലാപയാത്രയായി വീട്ടിലെത്തിക്കും. ഇടുക്കി മുതല്‍ തളിപ്പറമ്പുവരെ വിവിധയിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെക്കും.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ധീരജ് അവധി കഴിഞ്ഞ് ഇടുക്കിയിലേക്ക് പോയത്. ഇന്നലെ രാത്രിയാണ് അവസാനമായി വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചത്. കൂവോട് ആയുര്‍വേദ ആശുപത്രിയിലെ നഴ്‌സായ അമ്മ പുഷ്പകല അപകടവിവരം അറിഞ്ഞ് തളര്‍ന്നുവീണു. തളിപ്പറമ്പില്‍ എല്‍.ഐ.സി ഏജന്റായ അച്ഛന്‍ രാജേന്ദ്രന്‍ തിരുവനന്തപുരം പാലോട് സ്വദേശിയാണ്.